ബെംഗളൂരു : ജോലിചെയ്യുന്ന വീട്ടിലെ വളർത്തുനായയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി അറസ്റ്റിൽ. കണ്ണൂർ റോഡിലുള്ള അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കെ.ആർ. റാഷികയുടെ വിദേശ ഇനം നായയെയാണ് വീട്ടുജോലിക്കാരിയായ പുഷ്പലത(29) കൊന്നത്.
അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിന്റെ ചുമരിലേക്ക് വലിച്ചെറിഞ്ഞും അടിച്ചുമാണ് കൊന്നത്. കഴിഞ്ഞ ദിവസം ഇതടക്കം വീട്ടിലെ രണ്ട് നായകളെ നടത്തിക്കാനായി പുറത്ത് കൊണ്ടുപോയതിനുശേഷം തിരിച്ചു വരുമ്പോഴാണ് സംഭവം.
നടത്തിക്കുന്നതിനിടെ രണ്ട് നായകളിൽ ഒന്ന് വാഹനമിടിച്ചു ചത്തുവെന്നായിരുന്നു പുഷ്പലത റാഷികയെ അറിയിച്ചത്. എന്നാൽ സംശയം തോന്നി അപ്പാർട്ട്‌മെന്റിലെ സിസിടിവി ക്യാമറകളിൽനിന്നുള്ള ദൃശ്യം പരിശോധിച്ചപ്പോഴാണ് ലിഫ്റ്റിനുള്ളിൽ നടന്ന സംഭവങ്ങൾ വെളിച്ചത്തുവന്നത്. റാഷികയുടെ പരാതിയിൽ കേസെടുത്ത ബാഗലൂർ പോലീസ് പുഷ്പലതയെ അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് സ്വദേശിയായ പുഷ്പലത ഒന്നര മാസം മുമ്പാണ് റാഷികയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. നായയുടെ കുര അസഹനീയമായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പുഷ്പലത പോലീസിന് മൊഴി നൽകി.
എന്നാൽ കഴിഞ്ഞിടയ്ക്ക് ഈ വീട്ടിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത് റാഷിക കണ്ടെത്തിയിരുന്നു. തുടർന്ന് താക്കീത് നൽകുകയും ചെയ്തു. ഇതിന്റെ പേരിലുള്ള പ്രതികാരമായിട്ടാണ് നായയെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.