ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയർന്നതിനെത്തുടർന്ന് എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യത മുൻനിർത്തിയാണ് കമ്പനിയുടെ ഈ നിർണ്ണായക നീക്കം. ജൂൺ മുതൽ ആരംഭിക്കുന്ന മൂന്ന് മാസക്കാലയളവിൽ നൂറോളം സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ തീരുമാനം.
ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചതായാണ് വിവരം. കൂടാതെ സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധനവിലയിൽ ഉണ്ടായ വൻ വർധനവാണ് പ്രതിസന്ധിക്ക് കാരണം. ഫെബ്രുവരിയിൽ ബാരലിന് 99.40 ഡോളറായിരുന്ന ഇന്ധനവില മെയ് ആദ്യവാരത്തോടെ 162.89 ഡോളറായാണ് ഉയർന്നത്.
പ്രവർത്തനച്ചെലവ് പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർവീസുകൾ റദ്ദാക്കാൻ കമ്പനി നിർബന്ധിതരായത്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ എയർ ഇന്ത്യയെ ആശ്രയിച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാണ്. യാത്രാ സൗകര്യങ്ങൾ കുറയുന്നത് ടിക്കറ്റ് നിരക്ക് വർധിക്കാനും ഇടയാക്കുമെന്ന ആശങ്കയിലാണ് പ്രവാസലോകം. നിലവിലെ സാഹചര്യം പരിഗണിച്ച് വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]