ബെംഗളൂരു : ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ തള്ളക്കടുവയിൽനിന്ന് വേറിട്ടു പോയ കടുവക്കുഞ്ഞുങ്ങളിൽ രണ്ടെണ്ണം ചത്തനിലയിൽ.
ജീവനോടെ അവശേഷിച്ച ഒരു പെൺ കടുവക്കുഞ്ഞിനെ ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലുള്ള മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
ഒക്ടോബർ 13-നാണ് ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ തള്ളക്കടുവയിൽനിന്ന് വേറിട്ടു പോയ മൂന്ന് കടുവക്കുഞ്ഞുങ്ങളെ വനം ജീവനക്കാർ നൈറ്റ് പട്രോളിങ്ങിനിടെ കണ്ടെത്തിയത്്.
കേന്ദ്രത്തിലെ പുനജനുരു -ബെഡഗുളി റോഡിന് സമീപമാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് കൂർഗള്ളിയിൽ സ്ഥിതി ചെയ്യുന്ന മൈസൂരു മൃഗശാലയോട് ചേർന്നുള്ള രക്ഷാപ്രവർത്തന പുനരധിവാസ കേന്ദ്രത്തിലേക്ക് അവയെ മാറ്റി.
തള്ളക്കടുവയുമായി കുഞ്ഞുങ്ങളെ ഒന്നിപ്പിക്കാൻ വനം വകുപ്പ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തള്ളയുടെ പാൽ ലഭിക്കാത്തതിനാൽ കുഞ്ഞുങ്ങൾ ദുർബലരും അണുബാധയ്ക്ക് ഇരയാകുകയുമായിരുന്നു. ജീവിച്ചിരിക്കുന്ന പെൺ കടുവക്കുഞ്ഞിനെ ബന്നാർഘട്ട കേന്ദ്രത്തിൽ 24 മണിക്കൂറും പരിചരണത്തിൽ നിരീക്ഷിക്കുമെന്ന് കർണാടക മൃഗശാല അതോറിറ്റി മെമ്പർ സെക്രട്ടറി സുനിൽപൻവാർ പറഞ്ഞു. ചത്ത കുഞ്ഞുങ്ങളെ ചാമുണ്ഡേശ്വരി വന്യജീവി സംരക്ഷണ കേന്ദ്രത്തിലെത്തിച്ച് സംസ്കരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.