ബെംഗളൂരു : കടുവ, ആന എന്നിവയുടെ ആക്രമണത്തിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ടത് മൂന്നുപേർ. ചിക്കമഗളൂരുവിലെ ശൃംഗേരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് സഹോദരന്മാരാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ബന്ദിപ്പുരിലെ സർഗൂർ താലൂക്കിലെ കുർണേഗല ഗ്രാമത്തിൽ വെള്ളിയാഴ്ച ഒരു കർഷകനും കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച കൂടാടി ഗ്രാമത്തിലെ ദൊഡ്ഡ നിങ്കയ്യ (65) എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ മൊളേയുരു ഡിവിഷനു കീഴിലുള്ള ഹെഡിയാല ഫോറസ്റ്റ് റേഞ്ചിനടുത്താണ് സംഭവം.
വനത്തിനടുത്തുള്ള തുറസ്സായ സ്ഥലത്ത് കന്നുകാലികളെ മേയ്ക്കുകയായിരുന്ന നിങ്കയ്യയെ കടുവ പൊടുന്നനെ ആക്രമിച്ച് തത്‌ക്ഷണം കൊല്ലുകയായിരുന്നു.
പിന്നീട് കടുവ മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ചു. ആക്രമണം കണ്ട ഗ്രാമവാസികൾ അലാറം മുഴക്കി കടുവയെ ഓടിക്കുകയും കാട്ടിൽനിന്ന് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
ശൃംഗേരിയിൽ കാട്ടാന ആക്രമണത്തിൽ കെരക്കട്ടെ ഗ്രാമത്തിലെ സഹോദരങ്ങളായ ഉമേഷ് (43), ഹരീഷ് (12) എന്നിവരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
ബന്ദിപ്പൂർ സരഗൂർ താലൂക്കിലാണ് പത്തുദിവസം മുൻപ് രണ്ട് കർഷകർ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്ന് ജനരോഷം രൂക്ഷമായിരുന്നു.
തുടർന്ന് വന്യജീവി ആക്രമണത്തെ ചെറുക്കാൻ മാർഗ നിർദേശങ്ങളുമായി ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്ര ഡയറക്ടറുടെ ഓഫീസിൽ വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ നാല് ദിവസം മുൻപ് അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.
വന്യജീവി ആക്രമണം തടയാൻ സംസ്ഥാനതല ടാസ്ക് ഫോഴ്‌സ് രൂപവത്‌കരിക്കാൻ മന്ത്രി യോഗത്തിൽ നിർദേശിച്ചിരുന്നു.
വനം ജീവനക്കാർ ഗ്രാമീണരുമായി സൗഹാർദപരമായ ബന്ധം നിലനിർത്താനും വന്യമൃഗങ്ങൾ മനുഷ്യ ആവാസ വ്യവസ്ഥകളിൽ അതിക്രമിച്ചുകയറിയാൽ ഉച്ചഭാഷിണി വഴി അവരെ അറിയിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ, യോഗം ചേർന്ന് ദിവസങ്ങൾക്കുള്ളിലാണ് വീടും ദാരുണമായ മരണങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.