ബെംഗളൂരു : ദസറ ജംബു സവാരി ഘോഷയാത്രയ്ക്ക് ഈ വർഷം മൈസൂരുവിലെത്തിയത് അഞ്ചുലക്ഷം സന്ദർശകർ. ഇതിൽ 30 ശതമാനം കേരളമടക്കമുള്ള ഇതര സംസ്ഥാനത്തുനിന്നുള്ളവർ.
മൈസൂരു കൊട്ടാരത്തിലും മൃഗശാലയിലും സന്ദർശകരുടെ പ്രവാഹമായിരുന്നു. മൃഗശാലയിൽ അഞ്ചുവർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വരുമാനമാണ് ഈ വർഷം.
ദസറയുടെ അവസാന മൂന്ന് ദിനങ്ങളിൽ നഗരത്തിലെ ഹോട്ടൽ മുറികളൊന്നും ഒഴിവുണ്ടായിരുന്നില്ല. ദസറയുടെ 11 ദിവസങ്ങളിൽ മൈസൂരുവിലെ ഹോട്ടലുകളിൽ 100 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. നഗരത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
ദസറ ദിനത്തിൽ അംബാവിലാസ് കൊട്ടരം സന്ദർശിച്ചത് 1,00,710 പേരെന്ന് പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്‌മണ്യ. എറ്റവും കൂടുതൽ പേരെത്തിയത് സെപ്റ്റംബർ 28-നാണ്, 20,856 പേർ. 22-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കൊട്ടാരത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.
ഒക്‌ടോബർ ഒന്നിനും രണ്ടിനും സന്ദർശകർക്ക് പൂർണമായും വിലക്കേർപ്പെടുത്തിയിരുന്നു. 2024-ലെ ദസറയിൽ 676 വിദേശികൾ ഉൾപ്പെടെ 1,12,070 സന്ദർശകർ കൊട്ടാരത്തിലെത്തി. 2023-ൽ 756 വിദേശികളടക്കം 1,21,612 പേരും 2022-ൽ 260 വിദേശികൾ ഉൾപ്പെടെ 67,147 പേരും കൊട്ടാരം കാണാനെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.