ബെംഗളൂരു: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരം വീണ്ടും വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലായതോടെ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ യാത്ര ഒഴിവാക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബി.ടി.പി) അറിയിച്ചു. കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലാവുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.
ആർ.ആർ.എം.ആർ ജംഗ്ഷന് സമീപം വലിയൊരു മരം ഒടിഞ്ഞുവീണത് ഹഡ്സൺ സർക്കിളിലേക്കുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തി. കോറമംഗല 60 ഫീറ്റ് റോഡിലെ കനറ ബാങ്ക് സർക്കിളിന് സമീപവും മരം വീണ് വഴി പൂർണ്ണമായി അടഞ്ഞു. വെള്ളക്കെട്ട് കാരണം നഗരത്തിലെ വിവിധയിടങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളമാണ് റോഡിൽ കിടന്നത്. പനാത്തൂർ ജംഗ്ഷനിലെ റോഡ് വെള്ളത്തിൽ മുങ്ങിയതോടെ കാടുബീസനഹള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ സ്തംഭിച്ചു. സമാനമായ രീതിയിൽ വർത്തൂർ തടാകത്തിന് സമീപമുള്ള റോഡും വെള്ളത്തിലായതിനെ തുടർന്ന് വർത്തൂർ കോടി ഭാഗത്തേക്കുള്ള ഗതാഗതം മന്ദഗതിയിലായി.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെ വാഹനങ്ങൾ അതീവ ശ്രദ്ധയോടെ ഓടിക്കണമെന്ന് ട്രാഫിക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ, റോഡിലെ തടസ്സങ്ങൾ വേഗത്തിൽ നീക്കാൻ ബംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ പ്രത്യേക സംഘങ്ങൾക്ക് നിർദ്ദേശം നൽകി. റോഡിലേക്ക് വീണ മരങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ കോർപ്പറേഷൻ കമ്മീഷണർ ജഗദീഷ് ജി വനംവകുപ്പിനോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലായതിനാൽ ഒരൊറ്റ മരം വീണാൽ പോലും നഗരം മുഴുവൻ ഗതാഗതക്കുരുക്കിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡുകൾ വൃത്തിയാക്കി ജനങ്ങളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ അടിയന്തര രക്ഷാസേനയെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പാർക്കുകളിലും റോഡരികുകളിലുമുള്ള ഉണങ്ങിയതും അപകടാവസ്ഥയിലുള്ളതുമായ മരച്ചില്ലകൾ കണ്ടെത്തി മുറിച്ചുമാറ്റാനും, അതുവഴി ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാനും കമ്മീഷണർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
