ബെംഗളൂരു: ഓഹരി വിപണിയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ആരോപണവിധേയയായ സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ പരസ്യമായി ക്ഷമാപണം നടത്തി. തട്ടിപ്പിനിരയായ നിക്ഷേപകരെ അസഭ്യം പറയുകയും കന്നഡ ഭാഷയെ അധിക്ഷേപിക്കുകയും ചെയ്ത പ്രിയങ്ക എന്ന സ്ത്രീയാണ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞത്.
ബെംഗളൂരു പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഹരി വിപണിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പോലീസ് നേരത്തെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പണം നഷ്ടപ്പെട്ട നിരവധിയാളുകൾ കമ്പനി പ്രതിനിധികളെ നേരിൽ കണ്ട് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
ചോദ്യം ചെയ്യലിനിടെ അവിടെയുണ്ടായിരുന്ന പ്രിയങ്ക നിക്ഷേപകരുമായി രൂക്ഷമായ തർക്കത്തിലേർപ്പെടുകയായിരുന്നു. കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട ഇരകളോട് എനിക്ക് കന്നഡ അറിയില്ലെന്നും നിങ്ങൾക്ക് എന്താണ് ചെയ്യാനാവുകയെന്നും ചോദിച്ച് ഇവർ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയായിരുന്നുവെന്ന് നിക്ഷേപകർ ആരോപിക്കുന്നു.
തർക്കവും ബഹളവും രൂക്ഷമായതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പീനിയ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. കന്നഡികരുടെ പ്രതിഷേധവും നിയമനടപടികളും ഭയന്ന പ്രിയങ്ക ഒടുവിൽ പീനിയ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പരസ്യമായി ക്ഷമാപണം നടത്തുകയായിരുന്നു. ഭാവിയിൽ കന്നഡ ഭാഷയോടോ കന്നഡികരോടോ ഇത്തരത്തിൽ മോശമായി സംസാരിക്കില്ലെന്ന് ഇവർ ഉറപ്പുനൽകി.
അതേസമയം, ഓഹരി വിപണിയുടെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പീനിയ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
