ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ റെയിൽവേ പാളങ്ങൾക്ക് സമീപം നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാരും ദക്ഷിണ പശ്ചിമ റെയിൽവേയും. മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (ജി.ബി.എ) റെയിൽവേയും കൈകോർത്ത് സംയുക്ത പരിശോധനകളും കർശന നിയമനടപടികളും നടപ്പിലാക്കാൻ തീരുമാനിച്ചു.
കേന്ദ്രമന്ത്രി വി. സോമണ്ണയുടെ അധ്യക്ഷതയിൽ ജി.ബി.എ, റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുത്ത കോഓർഡിനേഷൻ യോഗത്തിലാണ് ഈ വിഷയം പ്രധാനമായും ചർച്ച ചെയ്തത്. തുടർന്ന് ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈറെ ഗൗഡയും വിഷയം വിലയിരുത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അന്തിമ തീരുമാനമെടുക്കുകയുമായിരുന്നു.
നിലവിലുള്ള റെയിൽവേ നിയമപ്രകാരം റെയിൽവേ സ്റ്റേഷനുകൾക്കുള്ളിലോ പാളങ്ങളിലോ മാലിന്യം തള്ളുന്നവരിൽ നിന്ന് 100 രൂപ മുതൽ 500 രൂപ വരെ പിഴ ഈടാക്കാറുണ്ട്. എന്നാൽ, സ്റ്റേഷൻ വളപ്പിന് വെളിയിലുള്ള റെയിൽവേ പാളങ്ങൾക്ക് സമീപത്തേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ മാലിന്യം എത്തിച്ച് തള്ളുന്ന പ്രവണത വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത് പരിസര പ്രദേശങ്ങളിൽ വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
ജി.ബി.എയുടെ പരിധിയിൽ വരുന്ന പ്രധാന റെയിൽവേ ഇടനാഴികളെ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക ഘട്ടത്തിൽ പരിശോധനകൾ നടത്തുക. ബംഗളൂരു സിറ്റി – രാജാനകുണ്ടെ, ബംഗളൂരു സിറ്റി – യെലഹങ്ക, ബംഗളൂരു സിറ്റി – കർമലാരം, ബംഗളൂരു സിറ്റി – കെങ്കേരി, ബംഗളൂരു സിറ്റി – വൈറ്റ്ഫീൽഡ് എന്നീ റൂട്ടുകളിലാണ് പരിശോധന ശക്തമാക്കുന്നത്.
റെയിൽവേ അണ്ടർപാസുകൾക്കും ഓവർബ്രിഡ്ജുകൾക്കും സമീപമാണ് വാഹനങ്ങളിൽ വൻതോതിൽ മാലിന്യം തള്ളുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ മാലിന്യം തള്ളാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് അതോറിറ്റിയുടെ തീരുമാനം. നഗരത്തിലെ റെയിൽവേ ശൃംഖല ഉടനീളം ശുചിത്വം ഉറപ്പാക്കാനും മലിനീകരണം തടയാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
