കൊച്ചി: തനിക്ക് കാൻസർ സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞതിന് പിന്നാലെ പ്രാർഥനയും പിന്തുണയും അഭ്യർഥിച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. ‘ഞാനൊരു പോരാളിയാണ്, ദയവായി എനിക്ക് വേണ്ടി പ്രാർഥിക്കുക; എന്റെ റിതപ്പനെ ഓർത്ത് എനിക്ക് വേണ്ടി പ്രാർഥിക്കുക’ എന്ന് രേണു സുധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ കുറിപ്പിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് രേണുവിന് ധൈര്യവും പിന്തുണയും പകർന്ന് രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് രേണു ആദ്യമായി മനസ്സ് തുറന്നത്.
തനിക്ക് പതിനഞ്ചാം വയസ്സിൽ സ്തനത്തിൽ ഉണ്ടായ ഒരു മുഴയാണ് പിൽക്കാലത്ത് കാൻസറായി മാറിയതെന്നും നിലവിൽ രോഗം അതിന്റെ നാലാം ഘട്ടത്തിലേക്ക് (ഫോർത്ത് സ്റ്റേജ്) പ്രവേശിച്ചു തുടങ്ങിയെന്നും രേണു വെളിപ്പെടുത്തി. രോഗവിവരം ദുബായിൽ വെച്ചാണ് സ്ഥിരീകരിച്ചതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കേരളത്തിൽ വെച്ചുതന്നെയാണ് രോഗം തിരിച്ചറിഞ്ഞതെന്നും അവർ വ്യക്തമാക്കി. 15-ാം വയസ്സിൽ കണ്ടെത്തിയ മുഴ അന്ന് കാര്യമാക്കാതിരുന്നതാണ് പിൽക്കാലത്ത് വിനയായത്. പിന്നീട് ഡിപ്ലോമയ്ക്ക് പഠിക്കുന്ന കാലത്താണ് വീട്ടുകാർ വിവരമറിയുന്നതും കോട്ടയം മെഡിക്കൽ കോളേജിൽ കാണിക്കുന്നതും. അന്ന് ബയോപ്സി ചെയ്ത ഡോക്ടർ ഇത് ഭാവിയിൽ കാൻസറായി മാറാൻ സാധ്യതയുണ്ടെന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ തൊട്ടുമുമ്പ് നടന്ന അപ്പൻഡിസൈറ്റിസ് ഓപ്പറേഷന്റെ വേദനയും ഭയവും കാരണം പിന്നീട് ഇക്കാര്യം വീട്ടിൽ പറയാൻ മടിക്കുകയായിരുന്നുവെന്ന് രേണു സുധി പറഞ്ഞു.
നടനും ഭർത്താവുമായ കൊല്ലം സുധിയുടെ മരണശേഷമാണ് വീണ്ടും ഒരു പരിശോധനയ്ക്ക് രേണു തയ്യാറാകുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ സ്കാനിംഗിലും മാമോഗ്രാമിലും സംശയം തോന്നിയതിനെ തുടർന്ന് ബയോപ്സി ചെയ്യുകയായിരുന്നു. റിസൽറ്റ് വന്നപ്പോൾ കാൻസർ ആണെന്ന് സ്ഥിരീകരിച്ചു. രണ്ട് മൂന്ന് ദിവസം ആരോടും പറയാതെ ഈ വിവരം രഹസ്യമായി വെച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ പരിശോധനയിലും രോഗം മൂന്നാം സ്റ്റേജ് കഴിഞ്ഞ ഘട്ടത്തിലെത്തിയതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഉടൻ തന്നെ കീമോതെറാപ്പി ചികിത്സ ആരംഭിക്കുമെന്നും ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടുമെന്നും രേണു സുധി അഭിമുഖത്തിൽ വ്യക്തമാക്കി.
