ബെംഗളൂരു: ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൽ (STRR) വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം മെഴ്‌സിഡസ് ബെൻസ് എസ്‌യുവി റോഡ് ഡിവൈഡറിലിടിച്ച് തകർന്ന് യുവതിയുൾപ്പെടെ രണ്ട് പേർ മരിച്ചു. സെക്കൻഡ് ഹാൻഡ് കാർ ഡീലറായ റിസ്‌വാൻ (30), സുഹൃത്ത് സാജിയ (23) എന്നിവരാണ് മരിച്ചത്.
അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ റിസ്‌വാന്റെ മൃതദേഹം മേൽപ്പാലത്തിന് താഴെയുള്ള വെള്ളക്കെട്ടിൽ നിന്നാണ് കണ്ടെടുത്തത്. കമ്മനഹള്ളി സ്വദേശിനിയായ സാജിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉപഭോക്താവ് വിൽക്കാൻ ഏൽപ്പിച്ച ആഡംബര വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
മൊത്തക്കച്ചവടക്കാരനായ റിസ്‌വാൻ സുഹൃത്തായ സാജിയയെയും കൂട്ടി ദേവനഹള്ളിയിലേക്ക് രാത്രി ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. തിരികെ ഹൊസ്‌കോട്ടിലേക്ക് വരുന്നതിനിടെ ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ദൊഡ്ഡഹുല്ലൂരിന് സമീപം നിയന്ത്രണം വിട്ട എസ്‌യുവി അതിശക്തമായി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രാത്രിയിലെ കനത്ത ഇരുട്ട് കാരണം രക്ഷാപ്രവർത്തകർക്കും പൊലീസിനും റിസ്‌വാന്റെ മൃതദേഹം കണ്ടെത്താൻ ആദ്യം കഴിഞ്ഞിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. വിവാഹിതനായ റിസ്‌വാന് ഭാര്യയും കുട്ടികളുമുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ പാർട്ട് ടൈം ജീവനക്കാരിയാണ് സാജിയ.
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന സമയത്ത് സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിലെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ റിസ്‌വാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]