ബെംഗളൂരു: സംസ്ഥാനത്തെ നാല് പൊതുഗതാഗത കോർപ്പറേഷനുകൾ വഴി ആൺകുട്ടികളായ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ വൻ പ്രതികരണം. പദ്ധതി വ്യാപിപ്പിച്ച് രണ്ട് ദിവസത്തിനകം തന്നെ സംസ്ഥാനത്തുടനീളം 2700-ലധികം സൌജന്യ വിദ്യാർത്ഥി ബസ് പാസുകളാണ് വിതരണം ചെയ്തത്.
ഗതാഗത വകുപ്പ് പങ്കുവെച്ച കണക്കുകൾ പ്രകാരം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്ന ജൂൺ 12 മുതൽ രണ്ടുദിവസത്തിനിടെ നാല് കോർപ്പറേഷനുകളിലുമായി ആകെ 2,764 സൗജന്യ ബസ് പാസുകൾ ആൺകുട്ടികൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. ജൂൺ 12-ന് 821 പാസുകൾ നൽകിയ സ്ഥാനത്ത് ജൂൺ 13 ആയപ്പോഴേക്കും ഇത് 1,943 ആയി ഉയർന്നു. വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് (NWKRTC) ഏറ്റവും കൂടുതൽ പാസുകൾ വിതരണം ചെയ്തത്; 995 പാസുകൾ. തൊട്ടുപിന്നാലെയുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) 860 പാസുകളും, കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KKRTC) 641 പാസുകളും വിതരണം ചെയ്തു. ജൂൺ 13 മുതൽ പുതുക്കിയ മാനദണ്ഡപ്രകാരം പാസ് വിതരണം ആരംഭിച്ച ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) 268 പാസുകൾ നൽകി. പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവേശന നടപടികൾ പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ അപേക്ഷകരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കർണാടക സ്വദേശികളായിരിക്കുകയും അയൽസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പഠിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഈ സൌജന്യ ബസ് പാസ് ആനുകൂല്യം ലഭ്യമാക്കാൻ ഈ ആഴ്ച ആദ്യം സർക്കാർ യോഗ്യത പുതുക്കി നിശ്ചയിച്ചിരുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇനി മുതൽ ഈ ആനുകൂല്യം ലഭിക്കും. അതിനിടെ, ഇതിനകം പണം നൽകി ബസ് പാസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുക തിരികെ നൽകുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ ഇതുവരെ അന്തിമമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
