ബെംഗളൂരു : സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി നിശ്ചയിച്ചതിന് എതിരായ കേസിൽ അന്തിമവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ സർക്കാർ.
നിരക്ക് നിയന്ത്രണത്തിന് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെങ്കിലും അന്തിമവിധി സർക്കാരിന് അനുകൂലമായാൽ ഇപ്പോൾ തിയേറ്ററുകൾ ഈടാക്കുന്ന അധികനിരക്ക് ടിക്കറ്റെടുത്തവർക്ക് തിരിച്ചു ലഭിക്കും.
അതിനാൽ സിനിമ കണ്ടതിനുശേഷം ടിക്കറ്റുകൾ സൂക്ഷിക്കണമെന്ന് സർക്കാർ അറിയിച്ചു.
മൾട്ടിപ്ലക്സ് അസോസിയേഷന്റെ ഹർജിയെ തുടർന്നാണ് ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തുന്ന ചട്ടഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇതോടെ സിനിമാ തിയേറ്ററുകൾ വീണ്ടും കൂടിയനിരക്ക് ഈടാക്കാൻ തുടങ്ങിയിരുന്നു. കാന്താര അടക്കമുള്ള ചിത്രങ്ങൾക്ക് 500-600 രൂപവരെ മൾട്ടിപ്ലക്സുകൾ ഈടാക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഹർജി വീണ്ടും പരിഗണിച്ചപ്പോൾ സ്റ്റേ നീട്ടിയെങ്കിലും ഇപ്പോൾ ഈടാക്കുന്ന നിരക്കിന് അന്തിമവിധി ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്തിമ വിധിയിൽ സർക്കാർനടപടി ശരിവെച്ചാൽ ഇപ്പോൾ 200 രൂപയിൽ കൂടുതലായി വാങ്ങുന്നപണം തിയേറ്ററുകൾ പ്രേക്ഷകർക്ക് തിരികെനൽകേണ്ടി വരും.
അതിനാൽ അച്ചടിച്ച ടിക്കറ്റുകളും ഇ-ടിക്കറ്റുകളും കോടതിവിധി വരുന്നതുവരെ ഭദ്രമായി സൂക്ഷിക്കണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]