ഭീഷണിപ്പെടുത്തിയാണ് രാജിക്കത്തിൽ ഒപ്പിട്ട് വാങ്ങി; ഇൻഫോസിസിനെതിരേ പരാതി നൽകി തൊഴിലാളി യൂണിയൻ

ബെംഗളൂരു : ഇൻഫോസിസിൽ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി. തൊഴിലാളി യൂണിയൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകി.

ഇൻഫോസിസിന്റെ നടപടി നിയമവിരുദ്ധവും അധാർമികവും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് ആണ് പരാതി സമർപ്പിച്ചത്.

400ഓളം ട്രെയിനികളെ നിർബന്ധിതമായി പിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ സൂചിപ്പിച്ചു. ഫെബ്രുവരി ഏഴിനാണ് ഇൻഫോസിസ് കഴിഞ്ഞ ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച ട്രെയിനികളുടെ കൂട്ടരാജി ആവശ്യപ്പെട്ടത്.

ഇത് നിയമ വിരുദ്ധമാണെന്നാണ് യൂണിയന്റെ പരാതി. വിഷയത്തിൽ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം. അതുവരെ കൂടുതൽ പിരിച്ചുവിടലുകൾ നിർത്താൻ ഇൻഫോസിസിനോട് ഉത്തരവിടണം.

പിരിച്ചുവിട്ട എല്ലാ ജീവനക്കാരെയും പുനഃസ്ഥാപിക്കണമെന്നും അവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ട്രെയിനികളെ ഭീഷണിപ്പെടുത്തിയാണ് രാജിക്കത്തിൽ ഒപ്പിട്ട് വാങ്ങിക്കുന്നത്. ഇതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ഇൻഫോസിസിന്റെ പ്രവർത്തനങ്ങൾ ഐ.ടി. വ്യവസായത്തിന് അപകടകരമായ മാതൃക സൃഷ്ടിക്കുകയാണെന്നും യൂണിയന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, മൂല്യനിർണയ പരിശോധനകളിൽ വിജയിക്കാൻ കഴിയാത്തവരെയാണ് പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

തുടർച്ചയായ മൂന്ന് ശ്രമങ്ങളിലും പരിശോധനകളിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇത്രയും പേർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us