തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ 7 മരണം; നിരവധി പേർക്ക് പരിക്ക് 

ചെന്നൈ: പൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാട്ടില്‍ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടു.

കാണികളില്‍പ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്.

വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. പുതുക്കോട്ടയില്‍ പരിപാടിക്കിടെ ഒരു കാളയും ശിവഗംഗയിലെ സിറവയല്‍ മഞ്ഞുവിരട്ടില്‍ മറ്റൊരു കാളയും ചത്തതായി പൊലീസ് പറഞ്ഞു.

സിറവയലിലെ ‘മഞ്ഞുവിരട്ടില്‍’ പങ്കെടുക്കാൻ കാളയെ കൊണ്ടുവന്ന ആവന്ധിപ്പട്ടി ഗ്രാമത്തിലെ തനീഷ് രാജയും ജെല്ലിക്കെട്ടിനിടെ കിണറ്റില്‍ വീണ കാളയും ജീവൻ വെടിഞ്ഞു.

കാളയെ പിടിക്കാൻ കിണറ്റില്‍ ചാടിയ രാജയും കാളയും മുങ്ങിമരിക്കുകയായിരന്നു. 150 ചൂണ്ടക്കാരും 250 കാളകളും പങ്കെടുത്ത മഞ്ഞുവിരട്ടില്‍ 130ഓളം പേർക്ക് പരിക്കേറ്റു.

ദേവകോട്ടയിലെ കാഴ്ചക്കാരനായ സുബ്ബയ്യയെ കാളയുടെ കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

മധുരയിലെ അളങ്കനല്ലൂരില്‍ വാടിപ്പട്ടിക്ക് സമീപമുള്ള മേട്ടുപ്പട്ടി ഗ്രാമത്തിലെ പെരിയസാമി(55) എന്ന കാഴ്ചക്കാരന്റെ കഴുത്തില്‍ കാള ഇടിക്കുകയും 70 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് പെരിയസാമി മരിച്ചത്.

തിരുച്ചിറപ്പള്ളി, കരൂർ, പുതുക്കോട്ട ജില്ലകളില്‍ നടന്ന നാല് വ്യത്യസ്ത ജെല്ലിക്കെട്ട് മത്സരങ്ങളില്‍ രണ്ട് കാണികള്‍ കൊല്ലപ്പെടുകയും കാള ഉടമകള്‍ ഉള്‍പ്പെടെ 148 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കരൂർ ജില്ലയിലെ കുഴുമണിക്ക് സമീപം സമുദ്രം സ്വദേശി കുളന്തൈവേലു (60) എന്ന കാഴ്ചക്കാരനാണ് ജല്ലിക്കെട്ട് മത്സരത്തിനിടെ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പുതുക്കോട്ട ജില്ലയിലെ മഹാദേവപട്ടിയില്‍ 607 കാളകളും 300 മെരുക്കൻമാരും പങ്കെടുത്തു. ഇവിടെ 10 പേർക്ക് പരിക്കേറ്റു. പുതുക്കോട്ട ജില്ലയിലെ വണ്ണിയൻ വിടുതി ജല്ലിക്കെട്ടില്‍ 19 ഓളം പേർക്ക് പരിക്കേറ്റു.

നാണയങ്ങള്‍ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്ബില്‍ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്നയാള്‍ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. കാളയെ പിന്തുടരുക എന്നർഥം വരുന്ന ‘മഞ്ഞുവിരട്ട്‌’ എന്ന പ്രാദേശിക പദമാണ്‌ ഗ്രാമവാസികള്‍ ഉപയോഗിക്കുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us