ഈജിപുര മേൽപ്പാല നിർമാണം ഇഴഞ്ഞുനീങ്ങുന്നു: കരാറുകാർക്ക് നോട്ടീസയയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

ejipura-flyover-bengaluru

ബെംഗളൂരു : നിർമാണം ഇഴഞ്ഞുനീങ്ങുന്ന ഈജിപുര മേൽപ്പാലത്തിന്റെ കരാറുകാർക്ക് നോട്ടീസയയ്ക്കാൻ ബെംഗളൂരു കോർപ്പറേഷന് മുഖ്യമന്ത്രിയുടെ നിർദേശം.

നിലവിലെ കരാറുകാരായ ബി.എസ്. സി.പി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ മാറ്റി പുതിയ കരാറുകാരെ കണ്ടെത്തുന്നതിന് മുന്നോടിയായാണ് നടപടി. കരാറെടുത്ത് 15 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാമെന്നാണ് കരാറിലെ നിർദേശമെങ്കിലും ഇതുവരെ നാലുശതമാനം മാത്രമാണ് നിർമാണ പുരോഗതി.

മേൽപ്പാലത്തിന്റെ നിർമാണത്തിന് കരാറെടുക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. നേരത്തേ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി 40 ശതമാനം നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി നിർമാണം നിർത്തിവെച്ചു.

ഇതോടെയാണ് കോർപ്പറേഷൻ പുതിയ ടെൻഡർ വിളിച്ച് ബി.എസ്.സി.പി.എലിന് കരാർ നൽകിയത്. എന്നാൽ കമ്പനി നിർമാണം പൂർത്തിയാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നിർമാണ സാമഗ്രികൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ നിർദ്ദിഷ്ട മേൽപ്പാലത്തിന് സമീപത്തെ റോഡിൽ വ്യാപക ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമേ മഴയിൽ മണലും പാറപ്പൊടിയുമുൾപ്പെടെ സമീപപ്രദേശത്തെ വീടുകളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യവുമുണ്ട്.

ഇതിലൂടെയുള്ള കാൽനടയാത്രപോലും ദുസ്സഹമാകും. ഇത്തരം പ്രശ്നങ്ങൾ കഴിഞ്ഞദിവസം പ്രദേശവാസികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചിരുന്നു.

2017-ലാണ് ഈജിപുര മെയിന്റോഡ് മുതൽ കേന്ദ്രീയ സദൻ വരെയുള്ള മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയത്. 204 കോടിയുടേതായിരുന്നു പദ്ധതി.

നിർമാണം പാതിവഴിയിൽ മുടങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞവർഷം തുക 307.96 കോടിയായി പുതുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us