ബെംഗളൂരു: നഗരത്തിലെ കച്ചരകനഹള്ളിയിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിൽ 18 വയസ്സുകാരനായ ഡെലിവറി ഏജന്റിന് നേരെ ക്രൂരമായ അക്രമം. ആക്രമണത്തിൽ യുവാവിന്റെ ഇടത് തോളെല്ല് തകരുകയും വയറിന് ഗുരുതരമായി കുത്തേൽക്കുകയും ചെയ്തു. പില്ലണ്ണ ഗാർഡൻ സ്വദേശിയായ പ്രദീഷ് കെ എന്ന യുവാവാണ് അതിക്രമത്തിന് ഇരയായത്. മേയ് 24-ന് രാവിലെ 7.20ഓടെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്ന പ്രദീഷിന്റെ വാഹനത്തിന് പുറകിൽ അമിതവേഗതയിലെത്തിയ മാരുതി സുസുക്കി കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ പ്രദീഷ് ഭാഗികമായി അബോധാവസ്ഥയിലായി. എന്നാൽ അപകടത്തിന് ശേഷം പ്രദീഷിനെ സഹായിക്കാൻ തയ്യാറാകാതിരുന്ന കാർ യാത്രക്കാർ, വാഹനത്തിനുണ്ടായ കേടുപാടുകൾക്ക് പ്രദീഷിനെ കുറ്റപ്പെടുത്തി അസഭ്യം പറയുകയാണ് ചെയ്തത്. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്നതായിരുന്നു കാറിലുണ്ടായിരുന്ന സംഘം.
ഇതിൽ ഒരു സ്ത്രീ പ്രദീഷിനെ ചെരിപ്പുകൊണ്ട് ക്രൂരമായി അടിക്കുകയും മറ്റുള്ളവർ ചേർന്ന് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. ഇതിനിടയിൽ കാറിൽ നിന്ന് മൂർച്ചയേറിയ ഇരുമ്പ് ആയുധവുമായി എത്തിയ ഒരാൾ പ്രദീഷിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കത്തിയാണെന്ന് സംശയിക്കുന്ന ആയുധം കൊണ്ടുള്ള കുത്തേറ്റതിനെ തുടർന്ന് കനത്ത രക്തസ്രാവമുണ്ടായിട്ടും സംഘം മർദ്ദനം തുടർന്നു.
പ്രദീഷിന്റെ നില അതീവ ഗുരുതരമായിട്ടും അവർ യുവാവിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും തോളെല്ല് തല്ലിയൊടിക്കുകയുമായിരുന്നു. ഇതിനിടയിൽ ആ വഴി കടന്നുപോയ മറ്റൊരു ഡെലിവറി ഏജന്റാണ് വിവരം പ്രദീഷിന്റെ കുടുംബത്തെ അറിയിച്ചത്. തുടർന്ന് ബന്ധുക്കളും പോലീസും സ്ഥലത്തെത്തിയാണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
