അമ്മയും സഹോദരനും മുങ്ങി മരിച്ചു, അമ്മായിയെ രക്ഷിച്ചത് 11കാരി

ബെംഗളൂരു: കുളത്തിൽ മുങ്ങി പോയ അമ്മായിയുടെ ജീവൻ രക്ഷിച്ച് പതിനൊന്നുകാരി. അമ്മ ഉൾപ്പെടെ മൂന്നു പേരായിരുന്നു കുളത്തിൽ മുങ്ങിയത്. ബെംഗളൂരു ദോഡ്ബെല്ലാപൂരിലാണ് സംഭവം.

പെൺകുട്ടിയുടെ കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിനും പതിനൊന്നുകാരിയായ കീർത്തന സാക്ഷിയായിരുന്നു. അമ്മായിയുടെ ജീവൻ രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാൻ കീർത്തനക്കായില്ല.

കഴിഞ്ഞ ദിവസം ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരൻ ഹേമന്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹേമന്തിനെ രക്ഷിക്കാനിറങ്ങിയ അമ്മ രൂപയും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാൻ അമ്മായി പ്രേമയും കുളത്തിലേക്ക് ചാടി. മൂവരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട കീർത്തന പൈപ്പ് ഉപയോഗിച്ചാണ് അമ്മായിയെ രക്ഷിച്ചത്. കരയിൽ കിടന്നിരുന്ന പൈപ്പ് കുളത്തിലേക്കിട്ടുകൊടുത്ത് പ്രേമയെ കരയ്ക്കെത്തിക്കുകയായിരുന്നു. കീർത്തനയുടെ കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ കുളത്തിനടുത്തേക്കെത്തിയത്.

കീർത്തനയുടെ അവസരോചിതമായ ഇടപെടലാണ് ഒരാളുടെ ജീവനെങ്കിലും രക്ഷപ്പെട്ടതിന് പിന്നിലെന്ന് പ്രദേശവാസിയായ മോഹനൻ മൂർത്തി പറഞ്ഞു. ദൊഡ്ഡബെല്ലാപൂർ പോലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിനെ തുടർന്ന് വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

മരണങ്ങൾ ആവർത്തിക്കുന്നതിനാൽ കർഷകർക്ക് ഇൻഷുറൻസ്  ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കൃഷിക്ക് ചെറിയ സഹായങ്ങൾ നൽകുമെന്നല്ലാതെ ഇൻഷുറൻസ് പരിരക്ഷ സർക്കാർ തയ്യാറാവുന്നില്ലെന്നതാണ് വെല്ലുവിളിയെന്നും പ്രദേശവാസികൾ പറയുന്നു. 

രൂപയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തു. മരിച്ച ഇരുവരുടേയും കണ്ണുകൾ ബെംഗളൂരു ആശുപത്രിയിലേക്ക് ദാനം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us