എം. പി സുമലത ഉടൻ ബിജെപി യിൽ ചേരുമെന്ന് സൂചന

ബെംഗളൂരു: മണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള സ്വതന്ത്ര എം.പി സുമലത അംബരീഷ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന.

ബി.ജെ.പി നേതാവും എം.എല്‍.സിയുമായ സി.പി. യോഗേശ്വറാണ് ഇതു സംബന്ധിച്ച പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത്.

സുമലത ബി.ജെ.പിയില്‍ ഉടന്‍ ചേരുമെന്ന് മണ്ഡ്യയിലെ മദ്ദൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച്‌ സുമലതയുമായി ബി.ജെ.പി ദേശീയ നേതാക്കള്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയതായും വെളിപ്പെടുത്തിയ അദ്ദേഹം, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ മരണശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ സുമലത, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സീറ്റിനായി സമീപിച്ചിരുന്നെങ്കിലും നല്‍കിയിരുന്നില്ല. കോണ്‍ഗ്രസും ജെ.ഡി-എസും സഖ്യമായിരുന്നതിനാല്‍ ധാരണ പ്രകാരം, മാണ്ഡ്യ സീറ്റ് ജെ.ഡി-എസിലെ എച്ച്‌.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്ക് നീക്കിവെച്ചിരുന്നു. ഇതോടെ സ്വതന്ത്രയായി മത്സരിച്ച സുമലതക്ക് ബി.ജെ.പി പിന്തുണ നല്‍കുകയും നിഖിലിനെ തോല്‍പിച്ച്‌ സുമലത ലോക്സഭയിലെത്തുകയും ചെയ്തു. പിന്നീട് ബി.ജെ.പിയോട് അടുപ്പം പുലര്‍ത്തിയ അവര്‍, കോണ്‍ഗ്രസിനെയും ജെ.ഡി-എസിനെയും വിമര്‍ശിക്കാന്‍ മടികാണിച്ചിരുന്നില്ല. എന്നാല്‍, സുമലതക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയവരില്‍ പ്രാദേശിക കോണ്‍ഗ്രസ്, ജെ.ഡി-എസ് നേതാക്കളുമുണ്ടായിരിക്കെ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അംബരീഷ് അനുയായികളുടെ പൂര്‍ണ പിന്തുണ ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us