ബന്ദിപ്പൂരിൽ രാത്രികാല വിലക്ക് നീക്കില്ല, കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയപാത 766ല്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടക സർക്കാർ തള്ളി.

മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക ഈ നിലപാട് വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ 9.30 മുതല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. പരിസ്ഥിതി ദുര്‍ബലപ്രദേശം ഉള്‍ക്കൊള്ളുന്ന കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധം നീക്കണമെന്നും ഇതിലൂടെ മുമ്പത്തെ പോലെ രാത്രി യാത്ര അനുവദിക്കണമെന്നുമുള്ളത് കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമാണ്. കേരളവും കര്‍ണാടകയും സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ ബന്ധമുള്ള സംസ്ഥാനങ്ങളാണെന്നും എന്നാല്‍ കടുവ സങ്കേതം ഉള്‍കൊള്ളുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര അനുവദിക്കാനാകില്ലെന്നും ചര്‍ച്ചക്ക് ശേഷം ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാല്‍ ഇതിലൂടെയുള്ള രാത്രിയാത്രക്കായി ദേശീയപാത തുറക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ പിണറായിയെ കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു. രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കര്‍ണാടക സര്‍ക്കാറിന്റ നടപടി ബന്ദിപൂര്‍ നാഷനല്‍ പാര്‍ക്കിന് ചുറ്റും താമസിക്കുന്ന ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടുമുള്ള കടുത്ത വിവേചനമാണെന്നാണ് കേരളത്തിന്റെ നിലപാട്. 2009 മുതൽ ആണ്  രാത്രിയാത്ര നിരോധം നിലവില്‍ വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us