ധാന്യങ്ങൾ കൊണ്ടുള്ള ത്രിവർണ്ണ പതാക ഒരുക്കി കുദ്രോളി ക്ഷേത്രം

ബെംഗളൂരു: ശ്രീനാരായണ ഗുരു സ്ഥാപിച്ച മംഗളൂരു കുദ്രോളി ശ്രീ ഗോകര്‍ണ്ണനാഥേശ്വര ക്ഷേത്ര അങ്കണം ഇന്നലെ സവിശേഷമായ ദേശീയ പതാകയൊരുക്കി ശ്രദ്ധേനേടി.

ധാന്യങ്ങളും പച്ചക്കറികളും കൊണ്ടാണ് 38 അടിയുള്ള ത്രിവര്‍ണ പതാക രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായ അമൃത് മഹോത്സവത്തില്‍ സജ്ജീകരിച്ചത്.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ബി.ജനാര്‍ദ്ദന പുജാരി ആഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ധക്യ ബുദ്ധിമുട്ടുകൾ വകവെക്കാതെ ചക്രക്കസേരയിലാണ് അദ്ദേഹം ആഘോഷത്തിന് എത്തിയത്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിസ്വാര്‍ത്ഥനും മതേതര നിറകുടവുമായ ജനാര്‍ദ്ദന പൂജാരിയുടെ സാന്നിധ്യം നാടിന് ഐശ്വര്യമാണെന്ന് ക്ഷേത്രം കമ്മിറ്റി ഖജാഞ്ചി പത്മരാജ് പറഞ്ഞു. ഗുരു ബെലഡിന്‍ഗലുവിന്റെ മേല്‍നോട്ടത്തില്‍ കലാകാരന്മാര്‍ 18 മണിക്കൂര്‍ നടത്തിയ യജ്ഞത്തിലാണ് രംഗോളി പതാക രൂപപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. 54 കലശങ്ങള്‍കൊണ്ട് വൃത്തത്തിന് അതിരിട്ടു. 900 കിലോയോളം ധാന്യങ്ങളും 90 കിലോഗ്രാം പച്ചക്കറികളുമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്.

തൃശ്ശൂര്‍ ജില്ലയിലെ വടക്കുന്നനാഥ ക്ഷേത്രത്തില്‍ ഒരുക്കിയ മെഗാ പൂക്കളമാണ് ഗോകര്‍ണ്ണനാഥ ക്ഷേത്രത്തില്‍ ഇവ്വിധം പതാക രൂപപ്പെടുത്താന്‍ പ്രേരകമായതെന്ന് രൂപകല്‍പ്പന നിര്‍വഹിച്ച സതീഷ് ഇറയും പുനിക് ഷെട്ടിയും പറഞ്ഞു.

ഗോകര്‍ണ്ണനാഥ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ശിവലിംഗ പ്രതിഷ്ഠ നടത്തിയതിന്റെ അറുപതാം വാര്‍ഷിക വേളയാണിതെന്ന് രേഖകള്‍ സൂചന നല്‍കുന്നു.1912ലായിരുന്നു ഒരു ജാതി, ഒരു മതം, ഒരു ദൈവം ദര്‍ശനത്തിന്റെ മര്‍മ്മരം മനുഷ്യമനസ്സുകള്‍ കീഴടക്കാനിടയാക്കിയ ആ പ്രതിഷ്ഠ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us