കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേഷത്തിൽ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌; മലയാളികളുൾപ്പെട്ട ഏഴംഗസംഘം പിടിയിൽ

ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 3 മലയാളികള്‍ ഉള്‍പ്പെടെ 7 അംഗ സംഘം മൈസൂരില്‍ പിടിയില്‍. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മുസ്തഫ (57), കുഞ്ഞിരാമൻ (59), കാസർകോട് ഹദൂർ സ്വദേശി മുഹമ്മദ് ഷാഫി (47), കുടക്, മടിക്കേരി സ്വദേശികളായ അബ്ദുൾ ഹക്കീം(44), ബി.പി. ഗുരുചരൺ (34), കക്കബെ സ്വദേശി കെ.എ. കാർത്തിക് (29), മൈസൂരുവിലെ ബന്നിമണ്ഡപ് നിവാസി സമീയുള്ള (47) എന്നിവരെയാണ് മൈസൂരു സിറ്റി പോലീസ് അറസ്റ്റുചെയ്തത്.

മുഖ്യപ്രതിയായ കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മുസ്തഫ എന്നറിയപ്പെടുന്ന യൂസഫ്, കുഞ്ഞിരാമന്‍ , കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായ മലയാളികള്‍. മറ്റ് നാലുപേര്‍ കുടക് മൈസൂര്‍ സ്വദേശികളാണ്.

ആര്‍ബിഐ അല്ലെങ്കില്‍ ഇന്‍കംടാക്സ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് മുസ്തഫ ആളുകളെ സമീപിച്ചിരുന്നത്.റെയ്ഡില്‍ പിടിച്ചെടുത്ത കണക്കില്‍ പെടാത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം അല്‍പം സ്വര്‍ണം കാണിച്ച്‌ വിശ്വസിപ്പിച്ച്‌ ആളുകളില്‍നിന്നും പണം കൈക്കലാക്കുന്ന സംഘം സ്വര്‍ണം ലോക്കറിലാണെന്ന് പറഞ്ഞ് മുങ്ങുകയാണ് പതിവ്.

മലയാളികളായ രണ്ടു പേരില്‍നിന്നായി ഇരുപത്തെട്ടര ലക്ഷത്തോളം രൂപ ഇത്തരത്തില്‍ സംഘം തട്ടിയെടുത്തിരുന്നു. ഇവര്‍ നല്‍കിയ പരാതിയിലാണ് വിവിപുരം എന്‍ഐര്‍ പുരം പോലീസ് സംയുക്തമായി തുടങ്ങിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായത്.

പ്രതികളില്‍നിന്നും വ്യാജ ഇന്‍കംടാക്സ് ഐഡി കാര്‍ഡ്, 15 ലക്ഷം രൂപ, സ്വ‍ര്‍ണ ബിസ്കറ്റ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മുസ്തഫയും മുഹമ്മദ് ഷാഫിയും കേരളത്തില്‍ പല കേസുകളിലും പ്രതികളാണെന്നും മൈസൂരു പോലീസ് അറിയിച്ചു.

മുസ്തഫയും ഷാഫിയും ചേർന്ന് കൊല്ലം ജില്ലയിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

ഇത്തരത്തിൽ നേടിയ 28.5 ലക്ഷം രൂപയിൽ 13.5 ലക്ഷം രൂപ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ ചെലവാക്കിയിരുന്നു. ഡി.സി.പി. ഗീത പ്രസന്നയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us