ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും മഹാഭാരത കാലം മുതല്‍ ഉണ്ടായിരുന്നു: ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: മഹാഭാരത കാലം മുതല്‍തന്നെ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബ് അഭിപ്രായപ്പെട്ടു.

അഗര്‍ത്തലയിലെ പ്രഗ്നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കവേയായിരുന്നു ദേബിന്‍റെ ഈ അവകാശവാദം. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.

“മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും നിലനിന്നിരുന്നു. ധൃതരാഷ്ട്രരുടെ സാരഥിയായ സഞ്ജയക്ക് എങ്ങനെയാണ് കുരുക്ഷേത്ര യുദ്ധത്തെ കുറിച്ച് ഇത്ര വിശദമായി അന്ധനായ രാജാവിന് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞത്? അതിനര്‍ഥം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നല്ലേ. ഉപഗ്രഹങ്ങളും സാങ്കേതികവിദ്യയും ആ സമയത്തെ ഈ രാജ്യത്തുണ്ടായിരുന്നു”, എന്ന് ത്രിപുര മുഖ്യമന്ത്രി അവകാശപ്പെട്ടു.

യൂറോപ്യന്‍ രാജ്യങ്ങളും യുഎസുമെല്ലാം അത് അവരുടെ കണ്ടുപിടിത്തമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ അതെല്ലാം ഇന്ത്യയുടെ സാങ്കേതികവിദ്യകളാണെന്നു ബിജെപി നേതാവ് പറഞ്ഞു.

“ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് സംവിധാനവും നില നിന്നിരുന്നു. ഇത് നമ്മുടെ രാജ്യത്തുള്ള ഏറ്റവും വലിയ സംസ്‌കാരമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ന് ഇന്റര്‍നെറ്റിന്റെയും സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യകളുടെയും കാര്യത്തില്‍ പോലും നമ്മളാണ് മുന്നില്‍. മൈക്രോസോഫ്റ്റ് കമ്പനിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, അതൊരു അമേരിക്കന്‍ കമ്പനിയായിരിക്കാം. പക്ഷെ അതിലെ എഞ്ചിനീയര്‍മാരില്‍ ഭൂരിഭാഗവും നമ്മുടെ ഇന്ത്യക്കാരാണ്” മുഖ്യമന്ത്രി പറഞ്ഞു.

മഹാഭാരത കാലഘട്ടത്തില്‍ സാങ്കേതികവിദ്യയില്‍ മുന്നിലായിരുന്ന ഇന്ത്യക്ക് ആ സ്ഥാനം ഇടയ്ക്ക് വെച്ച് നഷ്ടപ്പെട്ടുവെന്നും എന്നാല്‍ ഇന്ന് ലോകത്തിലെ സാങ്കേതികവിദ്യയില്‍ ഇന്ത്യ വീണ്ടും സ്ഥാനം പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള പൗരന്‍മാര്‍ക്ക് ഡിജിറ്റല്‍വത്കരണത്തിന് വലിയ പ്രചാരമാണ് നല്‍കുന്നത്. മാത്രമല്ല, നമ്മുടെ പ്രധാനമന്ത്രി തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവവുമാണ്. എംപിമാരോടും മുഖ്യമന്ത്രിമാരോട് പോലും സോഷ്യല്‍മീഡിയയിലെ അവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ മോദി ആവശ്യപ്പെടുന്നുമുണ്ട്. ഇങ്ങനെ രക്ഷകര്‍ത്താവിനെ പോലൊരു പ്രധാനമന്ത്രിയെ കിട്ടിയതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണെന്നും ദേബ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us