തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ.

ബെംഗളൂരു: ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ ആരോപണം. കേന്ദ്ര നൈപുണ്യവികസന സഹമന്ത്രിയാണ് ഹെഗ്ഡേ.

കര്‍ണാടകയിലെ ഹവേരി ജില്ലയിലുള്ള റാണെബെന്നുരിലാണ് ഹെഗ്ഡേയുടെ സുരക്ഷാ  ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കേന്ദ്രമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയാണ് അനന്ത്കുമാര്‍ ഹെഗ്ഡേയുടെ വാഹനം ഉണ്ടായിരുന്നത്. അപകടം കണ്ട് ഡ്രൈവര്‍ പെട്ടന്ന് വാഹനം നിയന്ത്രിച്ചതിനാല്‍ താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

തെറ്റായ വശത്തുകൂടിയാണ് അപകടമുണ്ടാക്കിയ ട്രക്ക് കയറിവന്നതെന്നും മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിച്ചതിന് ശേഷം താന്‍ സഞ്ചരിച്ച കാറിനെയും ഇടിക്കാന്‍ ട്രക്ക് ഓടിച്ചയാള്‍ ശ്രമിച്ചുവെന്നും ഹെഗ്ഡേ പിന്നീട് ട്വിറ്ററില്‍ കൂടി വ്യക്തമാക്കി. ട്രക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിന്‍റെ വേഗം കൂട്ടി പെട്ടന്ന് മറികടക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഡ്രൈവര്‍ നസീറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ട്രക്കിന്‍റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ല എന്നും ഇത് മനപൂര്‍വ്വമായുള്ള ഒരു വധശ്രമമായിരുന്നുവെന്നും ഹെഗ്ഡേ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us