നോട്ട് അച്ചടിക്കാന്‍ പേപ്പറില്ല; കറന്‍സി ക്ഷാമം തുടരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കറന്‍സി പേപ്പര്‍ ക്ഷാമവും. നോട്ട് അച്ചടിക്കാന്‍ പേപ്പര്‍ ഇല്ലാത്തതാണ് കറന്‍സിക്ഷാമം രൂക്ഷമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷം പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് കൂടുതല്‍ പേപ്പര്‍ ആവശ്യമായി വന്നു. പേപ്പര്‍ ഇറക്കുമതിയിലെ കുറവും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് പേപ്പര്‍ ലഭ്യതയെ ബാധിച്ചത്. ഇറക്കുമതിയില്‍ 30 ശതമാനം കുറവ് വന്നിട്ടുണ്ട്.

അതേസമയം എംടിഎം കാലിയാകുന്നത് ഒരു താല്‍ക്കാലിക സംഭവമാണെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. പര്യാപ്തമായ കറന്‍സി ബാങ്കുകളിലുണ്ടെന്നും അത് കൃത്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും അരുണ്‍ ജെയ്റ്റിലി അവകാശപ്പെട്ടു. ചിലയിടങ്ങളില്‍ കൂടുതല്‍ ആവശ്യം ഉണ്ടായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.

അതേസമയം കറന്‍സി പേപ്പര്‍ ക്ഷാമം പെട്ടെന്നുണ്ടായ പ്രതിഭാസമല്ലെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നത്. 2016 ഏപ്രില്‍ മുതല്‍  കറന്‍സി പേപ്പര്‍ ഇറക്കുമതി കുറഞ്ഞിരുന്നു. 2016 ഏപ്രിലിനും ഒക്ടോബറിനും ഇടയില്‍ 35,000 ടണ്‍ പേപ്പര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. നവംബറില്‍ നോട്ടുനിരോധനം ഏര്‍പ്പെടുത്തിയത് സ്ഥിതിഗതികള്‍ സങ്കര്‍ണമാക്കി. 17.5 ലക്ഷം കോടി രൂപയായിരുന്നു അടിയന്തരമായി നോട്ടുനിരോധനത്തിന് ശേഷം വേണ്ടിയിരുന്നത്.

നിലവിലെ ക്ഷാമം ഒരാഴ്ചയ്ക്കകം പരിഹരിക്കാന്‍ കഴിയുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. അഞ്ഞൂറ് രൂപാ നോട്ടിന്‍റെ ക്ഷാമമാണ് ഇപ്പോഴുള്ളതെന്നാണ് ഇദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. അതേസമയം, 2000, 500 രൂപ നോട്ടുകളുടെ കൃത്രിമ ക്ഷാമമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ നോട്ടുകള്‍ വിപണിയിലേക്കിറക്കാതെ പിടിച്ചു വയ്ക്കുന്നതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us