കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്…! ധോണിക്ക് തിരിച്ചടി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിസിഐയുടെ പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നു. സുപ്രീം കോടതി നിയമിച്ച ഭരണസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരാര്‍ സംവിധാനത്തില്‍ ബിസിസിഐ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്.

നേരത്തേ എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കരാറിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. പ്രകടനം കൂടി പരിഗണിച്ചാണ് താരങ്ങളെ വ്യത്യസ്്ത കാറ്റഗറികളിലായി കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി തുടര്‍ച്ചായി കളിക്കുന്നവരാണ് എ പ്ലസ് കരാര്‍ ലഭിച്ചവര്‍. ക്യാപ്റ്റന്‍ വിരാട് കോലിയടക്കം അഞ്ചു മികച്ച താരങ്ങള്‍ക്കാണ് എപ്ലസ് കരാര്‍ നല്‍കിയിരിക്കുന്നത്. ഏറ്റവുമുയര്‍ന്ന പ്രതിഫലം ലഭിക്കുന്നതും ഇവര്‍ക്കു തന്നെയാണ്.

ഏഴു കോടി രൂപയാണ് എ പ്ലസ് കരാര്‍ ലഭിച്ചിരിക്കുന്ന താരങ്ങള്‍ക്കു ഒരു വര്‍ഷത്തേക്കു പ്രതിഫലമായി നല്‍കുക. കോലിയെക്കൂടാതെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും എ പ്ലസ് കരാറിന്റെ പരിധില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി, സീനിയര്‍ സ്പിന്‍ ബൗളറായ ആര്‍ അശ്വിന്‍ എന്നിവര്‍ക്കു എ പ്ലസ് കരാര്‍ ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഇരുവരും എ പ്ലസിനു താഴെയുള്ള എ ഗ്രേഡ് കരാറിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഏകദിനത്തിലും ട്വന്റി20യിലും മാത്രമാണ് കളിക്കുന്നത്. അശ്വിനാവട്ടെ നിശ്ചിത ഓവര്‍ ടീമില്‍ നിന്നും പുറത്താണ്. ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളത്.

പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നതോടെ താരങ്ങളുടെ പ്രതിഫലത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തേ എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെടുന്ന താരത്തിന് രണ്ടു കോടിയാണ് ലഭിച്ചിരുന്നത്. ഇതാണ് എ പ്ലസ് ഗ്രേഡിലെത്തിയപ്പോള്‍ ഏഴു കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്. സമാനമായി മറ്റു ഗ്രേഡുകളിലും പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

2017 ഒക്ടോബര്‍ മുതല്‍ 2018 സപ്തംബര്‍ വരെയാണ് ബിസിസിഐയുടെ പുതിയ കരാറിന്റെ കാലാവധി. ദേശീയ താരങ്ങള്‍ക്കു മാത്രമല്ല പ്രാദേശിക താരങ്ങള്‍ക്കും പുതിയ കരാര്‍ നിലവില്‍ വന്നതോടെ നേട്ടമുണ്ടാവും. നേരത്തേ പ്രാദേശിക ക്രിക്കറ്റില്‍ ഒരു കളിയില്‍ താരത്തിനു ലഭിച്ചിരുന്ന പ്രതിഫലം 10,000 രൂപയായിരുന്നു. എന്നാല്‍ ഇത് 35,000 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us