വയനാട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും കോഴിക്കോട് വിമാനത്താവളത്തിൽ ആയിരക്കണക്കിനു പ്രവർത്തകരുടെ വരവേൽപ്പ്. സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
രാഹുൽ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. പതിനൊന്നു മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്നായിരിക്കും റോഡ് ഷോ എന്നാണ് വിവരം. 10 മണിയോടെ കോഴിക്കോട് നിന്ന് തിരിച്ച് വയനാട്ടിലെത്തുന്ന രാഹുല്‍ കല്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും.
ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായി പ്രവര്‍ത്തകര്‍ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു.
വിവിഐപി സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലും കരിപ്പൂര്‍-കോഴിക്കോട് പാതയിലും കനത്ത സുരക്ഷയാണ് പൊലീസും എസ് പി ജി ഉദ്യോഗസ്ഥരും ഒരുക്കിയത്. വയനാട്ടിലെ വനമേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തി വരികയായിരുന്നു.
കര്‍ണാടക-തമിഴ്നാട് ഭാഗങ്ങളിൽ അവിടുത്തെ സേനകളും തെരച്ചില്‍ നടത്തുന്നുണ്ട്. തെരച്ചിലില്‍ എവിടേയും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്നും സുരക്ഷാ ഭീഷണികള്‍ ഒന്നും നിലവില്‍ ഇല്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുൽ ഗാന്ധി ബസ് സ്റ്റാന്‍റിന് സമീപത്തു കൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തി കളക്ടറേറ്റിലെത്തി പത്രിക നൽകാനാണ് നിലവിലെ തീരുമാനം എന്നും വിവരമുണ്ട്.
മണിക്കൂറുകള്‍ മാത്രമേ രാഹുല്‍ മണ്ഡലത്തില്‍ ഉണ്ടാവുകയുളളു എങ്കിലും രാഹുലിന്റെ ജില്ലാ സന്ദര്‍ശനം ഉത്സവമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. പ്രിയങ്കയും, എകെ ആന്റണി, മുകുള്‍ വാസ്നിക്, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. സുരക്ഷചുമതല പൂര്‍ണ്ണമായും എസ്പിജിക്കാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.