ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നൽകേണ്ട യൂസർ ഡെവലപ്മെന്റ് ഫീസിൽ (UDF) എയർപോർട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (AERA) വൻ മാറ്റങ്ങൾ വരുത്തി. ഇവിടെനിന്നും വിമാനം കയറിപ്പോകുന്ന യാത്രക്കാരുടെ നിരക്കിൽ വലിയ കുറവ് വരുത്തിയപ്പോൾ, വിമാനമിറങ്ങുന്ന യാത്രക്കാരിൽ നിന്നും ആദ്യമായി ഇനി മുതൽ യു.ഡി.എഫ് ഈടാക്കും. പുതിയ നിരക്കുകൾ 2026 സെപ്റ്റംബർ 1 മുതൽ നിലവിൽ വരും.
പുതിയ പരിഷ്കാരമനുസരിച്ച് ബെംഗളൂരുവിൽ നിന്നും വിമാനം കയറുന്ന ആഭ്യന്തര യാത്രക്കാരുടെ നിരക്ക് 550 രൂപയിൽ നിന്ന് 300 രൂപയായി കുറച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ നിരക്ക് 1,500 രൂപയിൽ നിന്ന് 997 രൂപയായും കുറച്ചിട്ടുണ്ട്. അതേസമയം, ബെംഗളൂരുവിൽ വിമാനമിറങ്ങുന്ന ആഭ്യന്തര യാത്രക്കാർ 125 രൂപയും അന്താരാഷ്ട്ര യാത്രക്കാർ 426 രൂപയും ഇനി നൽകേണ്ടിവരും. 2026 ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തെ കാലയളവിലേക്കാണ് പുതിയ നിരക്കുകൾ ബാധകമാകുന്നത്.
ഇതുവരെ വിമാനം കയറിപ്പോകുന്ന യാത്രക്കാരിൽ നിന്ന് മാത്രം ഈടാക്കിയിരുന്ന തുക, ഇനിമുതൽ ഇറങ്ങുന്ന യാത്രക്കാരുമായി വീതിച്ചു ഈടാക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. എന്നാൽ ഇത് മൊത്തം നിരക്കിൽ വർധനവ് വരുത്തുന്നില്ലെന്ന് വിമാനത്താവള കമ്പനിയായ ബി.ഐ.എ.എൽ (BIAL) അറിയിച്ചു. പുതിയ ഘടനയനുസരിച്ച് ഒരു ആഭ്യന്തര യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് ആകെയെത്തുന്ന തുക 550 രൂപയിൽ നിന്ന് 425 രൂപയായും, അന്താരാഷ്ട്ര യാത്രക്കാരന്റേത് 1,500 രൂപയിൽ നിന്ന് 1,423 രൂപയായും കുറയുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലെ മാതൃക പിന്തുടർന്നാണ് ഈ മാറ്റമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.
ഇതോടൊപ്പം നിർമ്മാണ ചെലവുകൾ ഈടാക്കുന്നതിനുള്ള പുതിയ നിയമാവലിയും എ.ഇ.ആർ.എ നടപ്പിലാക്കിയിട്ടുണ്ട്. ടെർമിനൽ 2 രണ്ടാം ഘട്ടം, എയർഫീൽഡ് വികസനം, റോഡുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയായി സേവനസജ്ജമായ ശേഷമേ അവയുടെ ചെലവുകൾ യാത്രക്കാരിൽ നിന്ന് ഈടാക്കാൻ അനുവാദമുണ്ടാകൂ. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ, നയതന്ത്ര പാസ്പോർട്ട് ഉടമകൾ, ഡ്യൂട്ടിയിലുള്ള എയർലൈൻ ജീവനക്കാർ എന്നിവരെ ഈ നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
