ബെംഗളൂരു: ഐടി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ മെജസ്റ്റിക്കിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു കാലത്ത് അവിടെ തലയുയർത്തി നിന്നിരുന്ന പ്രശസ്തമായ ഒരു സിനിമാ തിയേറ്ററിന്റെ ചരിത്രമുണ്ട്. പണ്ട് ഗാന്ധിനഗർ, സുഭാഷ് നഗർ, കെ.ജി റോഡ് എന്നിവയുൾപ്പെടുന്ന പ്രദേശം ബെംഗളൂരുവിന്റെ പ്രധാന വിനോദ മേഖലയായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ കേന്ദ്രീകരിച്ചിരുന്ന പ്രദേശങ്ങളിലൊന്നാണിത്. അന്നത്തെ കാലത്ത് ബസുകൾ തിയേറ്ററിന് മുന്നിലാണ് യാത്രക്കാരെ ഇറക്കിയിരുന്നത്. കണ്ടക്ടർമാർ “മെജസ്റ്റിക്, മെജസ്റ്റിക്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതിലൂടെയാണ് ഈ പ്രദേശത്തിന് തന്നെ മെജസ്റ്റിക് എന്ന പേര് വീണതെന്ന് ചരിത്ര ഗവേഷകനായ ധർമ്മേന്ദ്ര കുമാർ വ്യക്തമാക്കുന്നു.
1920-കളിൽ സ്ഥാപിതമായ മെജസ്റ്റിക് തിയേറ്ററിന് മുൻപ് ‘ഒളിമ്പിയ സിനിമാസ്’ എന്ന പേരുണ്ടായിരുന്നതായി ഗവേഷകനായ ശ്യാം കോടവർത്തി ചൂണ്ടിക്കാണിക്കുന്നു. സർ സി.വി. രാമൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇവിടെ സിനിമ കാണാനെത്തിയിരുന്നതായി ഫിലിം ക്രിട്ടിക് കെ. പുട്ടസ്വാമി പറയുന്നു. 1970-ൽ നടൻ രാജ്കുമാർ ഇരട്ടവേഷത്തിൽ അഭിനയിച്ച ‘ഭലെ ജോഡി’ എന്ന കന്നഡ ചിത്രം പ്രദർശിപ്പിച്ചപ്പോൾ തിയേറ്ററിന് മുന്നിൽ രണ്ട് വലിയ കട്ടൗട്ടുകൾ ഉയർത്തിയിരുന്നു. പ്രാദേശിക തിയേറ്ററുകളിൽ ഇത്തരം പരസ്യ തന്ത്രം ആദ്യമായി ഉപയോഗിച്ചത് അന്നായിരുന്നു. ദശാബ്ദങ്ങൾ നീണ്ട സിനിമാ വസന്തത്തിന് ഒടുവിൽ, പുനീത് രാജ്കുമാറിന്റെ ‘മിലാന’ എന്ന ചിത്രം അവസാനമായി പ്രദർശിപ്പിച്ച ശേഷമാണ് 2010-ഓടെ ഈ തിയേറ്റർ പൊളിച്ചുനീക്കിയത്. ഇന്ന് ആ സ്ഥലം പുല്ലുകയറി തർക്കഭൂമിയായി കിടക്കുകയാണ്.
നിലവിൽ മെജസ്റ്റിക് ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നത് പണ്ട് ‘ധർമ്മാംബുധി’ എന്ന തടാകം നിലനിന്നിരുന്ന സ്ഥലത്താണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തടാകം വറ്റിവരണ്ടതോടെ ഈ സ്ഥലം നാടകങ്ങൾക്കും സർക്കസുകൾക്കും പൊതുസമ്മേളനങ്ങൾക്കുമായി ഉപയോഗിച്ചു തുടങ്ങി. 1931-ൽ ജവഹർലാൽ നെഹ്റു ഇവിടെ വച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. പിന്നീട് സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദരസൂചകമായി ഇത് ‘സുഭാഷ് നഗർ ഗ്രൗണ്ട്’ എന്ന് അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1980-കളിലാണ് ഇന്ന് കാണുന്ന അർദ്ധവൃത്താകൃതിയിലുള്ള ബസ് ടെർമിനൽ നിർമ്മിക്കപ്പെട്ടത്.
ഇന്ന് പ്രതിദിനം അയ്യായിരത്തോളം ബസ് സർവീസുകളാണ് ഈ കേന്ദ്രം വഴി കടന്നുപോകുന്നത്. നഗരത്തിൽ വഴിതെറ്റിയാൽ ഏതു സമയത്തും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സുരക്ഷിത കേന്ദ്രമായും ബെംഗളൂരു നിവാസികൾ മെജസ്റ്റിക്കിനെ കാണുന്നു. തിയേറ്ററുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമായിരുന്ന മെജസ്റ്റിക്കിന്, അധോലോക പ്രവർത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും പേരിൽ വിരുദ്ധമായ ഒരു മുഖം കൂടി ഉണ്ടായിരുന്നു. വൈവിധ്യമാർന്ന ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടുതന്നെയാണ് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മെജസ്റ്റിക് എന്നത് കേവലം ഒരു പേരല്ല, മറിച്ച് ഒരു വികാരമാണെന്ന് ജനങ്ങൾ ഇന്നും ഓർത്തെടുക്കുന്നത്.
