ബെംഗളൂരു: കാൻസർ രോഗികൾക്ക് നൽകുന്ന വിലകൂടിയ മരുന്നുകൾ വ്യാജമായി നിർമ്മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിവന്ന വൻ ശൃംഖലയെ ബെംഗളൂരു പോലീസ് തകർത്തു. ബെംഗളൂരു സൗത്ത് ജില്ലയിലെ തവരേക്കരെ പോലീസും ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് പ്രവർത്തിച്ചിരുന്ന രഹസ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.
ബെംഗളൂരു സൗത്ത് താലൂക്കിലെ ദൊഡ്ഡേരിക്ക് സമീപമുള്ള സി.കെ. താന്ദ്യ ഗ്രാമത്തിലെ ഒരു ഫാംഹൗസ് കേന്ദ്രീകരിച്ചായിരുന്നു ഈ അനധികൃത പ്രവർത്തനം. കാഴ്ചയിൽ സാധാരണ ഫാംഹൗസ് എന്ന് തോന്നിക്കുന്ന ഇവിടെ വച്ചാണ് പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകൾ ഒട്ടിച്ച് കാൻസർ മരുന്നുകൾ നിർമ്മിച്ചിരുന്നത്. പരിശോധനയിൽ ഏകദേശം 6 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിന്റെ സൂത്രധാരനും ബെംഗളൂരു സ്വദേശിയുമായ ചേതൻ എന്നയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. വെറും 600 രൂപ മാത്രം ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ 60,000 രൂപ മുതൽ ഭീമമായ തുകയ്ക്ക് വരെ വിപണിയിൽ വിറ്റഴിച്ചാണ് സംഘം ലാഭമുണ്ടാക്കിയിരുന്നത്. രോഗികളുടെ ജീവൻ വച്ച് പന്താടി വൻതോതിൽ പണം സമ്പാദിച്ച ഈ ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, വ്യാജ മരുന്നുകൾ ഏതൊക്കെ കേന്ദ്രങ്ങളിലേക്കാണ് വിതരണം ചെയ്തതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
