ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ പദ്ധതിയായ ‘ഗൃഹജ്യോതി’ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിന്ന് ബെംഗളൂരു മേഖലയിലെ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കൾ പുറത്തായതായി റിപ്പോർട്ട്. വൈദ്യുതി ഉപയോഗം നിശ്ചിത പരിധി കടന്നതിനെ തുടർന്നാണ് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടമായത്. ബെസ്കോം (BESCOM) പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 76.58 ലക്ഷം വീടുകളിൽ 69.46 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് നിലവിൽ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ബിൽ ലഭിക്കുന്നത്. ലഭ്യമായ ജനുവരി വരെയുള്ള കണക്കുകളാണിത്. ഫെബ്രുവരിക്ക് ശേഷം വേനൽക്കാലം ആരംഭിച്ചതോടെ വൈദ്യുതി ഉപയോഗം വീണ്ടും വർദ്ധിച്ച സാഹചര്യത്തിൽ ആനുകൂല്യം നഷ്ടപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്താണ് 2023-ൽ ഗൃഹജ്യോതി പദ്ധതി ആരംഭിച്ചതെങ്കിലും, ഓരോ വീടിന്റെയും മുൻപത്തെ ഒരു വർഷത്തെ ശരാശരി ഉപയോഗം കണക്കാക്കിയാണ് സർക്കാർ സബ്സിഡി പരിധി നിശ്ചയിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതോടെ വീടുകളിലെ വൈദ്യുതി ഉപയോഗവും വർദ്ധിച്ചു. ഇതാണ് പലർക്കും ആനുകൂല്യം നഷ്ടമാകാൻ കാരണമായത്. ചിലർ 200 യൂണിറ്റ് പരിധി മറികടന്നപ്പോൾ, മറ്റ് ചിലർ 200 യൂണിറ്റിന് താഴെയാണെങ്കിലും തങ്ങൾക്ക് അനുവദിച്ച ശരാശരി പരിധിയേക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിച്ചതിനാൽ ബിൽ തുക പൂർണ്ണമായി അടയ്ക്കേണ്ടി വരുന്നു. 200 യൂണിറ്റ് സൗജന്യമെന്ന് പ്രഖ്യാപിച്ച സർക്കാർ, പിന്നീട് ശരാശരി കണക്കാക്കി പരിധി വെട്ടിച്ചുരുക്കിയത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പുതിയതായി വീട് നിർമ്മിച്ചവർക്കും വാടകവീടുകളിലേക്ക് മാറിയവർക്കും പദ്ധതിയുടെ ആനുകൂല്യം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ഗുണഭോക്താക്കളുടെ എണ്ണത്തിൽ എല്ലാ മാസവും മാറ്റങ്ങൾ വരാറുണ്ടെന്നും, പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഉപഭോക്താക്കൾ തങ്ങളുടെ വൈദ്യുതി ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നുമാണ് ബെസ്കോം അധികൃതരുടെ വിശദീകരണം. അതേസമയം, പദ്ധതി ഫലപ്രദമാകണമെങ്കിൽ അനുവദനീയമായ യൂണിറ്റുകളുടെ ശരാശരി എല്ലാ വർഷവും പുതുക്കി നിശ്ചയിക്കണമെന്ന് ജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. എന്നാൽ, ഇത്തരമൊരു പരിഷ്കാരം സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് ഊർജ്ജ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 2023 ഓഗസ്റ്റ് മുതൽ ജനുവരി വരെ ബെസ്കോം പരിധിയിൽ മാത്രം 10,625 കോടി രൂപയാണ് സർക്കാർ സബ്സിഡിയായി നൽകിയത്. സംസ്ഥാനത്താകെ ഇത് 22,754 കോടി രൂപ വരും. ഇത്രയും വലിയ തുക നീക്കിവെക്കേണ്ടി വരുന്നതിനാൽ പരിധി പുതുക്കുന്ന കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും നിലവിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
