ബെംഗളൂരു: കുടുംബാംഗങ്ങൾ പ്രണയബന്ധം അംഗീകരിക്കാത്തതിലും വിവാഹത്തിന് നിർബന്ധിച്ചതിലും മനംനൊന്ത് ബെംഗളൂരുവിൽ രണ്ട് യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ സിർജന (22), റീത്ത (23) എന്നിവരാണ് യെലഹങ്കയിലെ ശിവനഹള്ളിക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ വിവിധ അപ്പാർട്ടുമെന്റുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
ബന്ധുക്കൾ കൂടിയായ ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഇരുവരെയും വിവാഹം കഴിക്കാൻ നിരന്തരം നിർബന്ധിച്ചിരുന്നു. സ്വവർഗാനുരാഗികളായ തങ്ങളുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതും വ്യത്യസ്ത സ്ഥലങ്ങളിൽ താമസിച്ചിരുന്നതിനാൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തതും ഇവരെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവദിവസം രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും വൈകുന്നേരത്തോടെ തിരിച്ചെത്തുമെന്നാണ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇവരെ ശിവനഹള്ളിക്ക് സമീപമുള്ള കാട്ടുപ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ദിവസം രാവിലെ വഴിപോക്കരാണ് വിവരമറിഞ്ഞ് പോലീസിനെ വിവരമറിയിച്ചത്.
യെലഹങ്ക ഓൾഡ് ടൗൺ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മരണക്കുറിപ്പുകളൊന്നും ലഭിക്കാതിരുന്നത് ദുരൂഹതയുയർത്തിയെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ പ്രണയബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം, യുവതികൾ ആത്മഹത്യ ചെയ്ത സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ ജക്കൂറിലെ ശ്രീരാംപൂരിനടുത്തുള്ള റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരു യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവത്തിന് യുവതികളുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
