ബെംഗളൂരു: കാലവർഷം എത്തുന്നതിന് മുന്നോടിയായി നഗരത്തിലെ തടാകങ്ങൾ കരകവിഞ്ഞൊഴുകുന്നത് തടയാൻ ബി.ബി.എം.പി (ജി.ബി.എ) നവീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. തടാകങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ക്രൈസ്റ്റ് ഗേറ്റുകളിലൂടെ അധികജലം മഴവെള്ളക്കനാലുകളിലേക്ക് ഒഴുക്കിവിടുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ തടാകങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
ബി.ബി.എം.പി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തടാകങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തടാകങ്ങൾക്കരികിലുള്ള മഴവെള്ളക്കനാലുകളിലെ ചെളി നീക്കം ചെയ്യാനും ഒഴുക്കിന് തടസ്സമായ മാലിന്യങ്ങൾ നീക്കാനുമുള്ള ജോലികളും നടക്കുന്നുണ്ട്. എല്ലാ വർഷവും മഴക്കാലത്ത് തടാകങ്ങൾ കരകവിഞ്ഞ് ജനവാസ മേഖലകളിൽ വെള്ളം കയറുന്നത് പതിവാണ്. ഇത്തവണ ഇത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് അധികൃതർ സ്വീകരിക്കുന്നത്.
ഉദ്യോഗസ്ഥ പരിശോധന കാര്യക്ഷമമല്ലെന്ന് പരാതി
അതേസമയം, നഗരത്തിലെ തടാകങ്ങളുടെ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിക്കുന്നതായി ആക്ഷേപമുണ്ട്. വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിനും മലിനജലത്തിന്റെ ഒഴുക്ക് തടയുന്നതിനും മാസത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാൽ നഗരത്തിലെ ആകെയുള്ള 183 തടാകങ്ങളിൽ വളരെ കുറച്ചു മാത്രമേ ഇതുവരെ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ബൊമ്മനഹള്ളി സോണിലെ തടാകങ്ങളിലാണ് കൂടുതൽ പരിശോധനകൾ നടന്നത്. മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കെ നവീകരണ ജോലികൾ പൂർത്തിയാകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. തടാകങ്ങളിലെ മലിനജല പ്രശ്നത്തിനും ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.
