ബെംഗളൂരു: സുഹൃത്തിന്റെ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് നടത്തിയ തമാശ ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഫോൺ തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ രാമുവിനെ മറാത്തിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. താൻ ചെയ്തത് കൊലപാതകമാണെന്ന് പോലും അറിയാതെ അലഞ്ഞുതിരിഞ്ഞു നടന്ന പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കൊല്ലപ്പെട്ട പരശുറാം ജോലി കഴിഞ്ഞ ശേഷം സുഹൃത്തായ രാമുവിന്റെ താമസസ്ഥലത്ത് എത്തിയതായിരുന്നു. അവിടെ ഫോൺ വെച്ച ശേഷം പരശുറാം ബാത്ത്റൂമിലേക്ക് പോയ സമയത്താണ് രാമു തമാശയ്ക്കായി ആ ഫോൺ ഒളിപ്പിച്ചുവെച്ചത്. തിരിച്ചെത്തിയ പരശുറാം ഫോൺ കാണാതെ തിരയുകയും രാമുവിനോട് ചോദിക്കുകയും ചെയ്തു. എന്നാൽ ഫോൺ തമാശയ്ക്ക് എടുത്ത രാമു താൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ നടിക്കുകയായിരുന്നു.
പരശുറാം നിരന്തരം നിർബന്ധിച്ചിട്ടും ഫോൺ നൽകാൻ രാമു തയ്യാറാകാതിരുന്നതോടെ തമാശ ഗൗരവമുള്ള തർക്കമായി മാറി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ പരശുറാം രാമുവിനെ അടിച്ചതായും പറയപ്പെടുന്നു. ഇതിൽ പ്രകോപിതനായ രാമു നേരെ അടുക്കളയിൽ ചെന്ന് കത്തിയെടുത്ത് പരശുറാമിനെ കുത്തുകയായിരുന്നു. തുടർന്ന് പരശുറാമിന്റെ മൊബൈൽ ഫോണുമായി രാമു അവിടെനിന്ന് രക്ഷപ്പെട്ടു. വയറിന് ഗുരുതരമായി പരിക്കേറ്റ പരശുറാം കനത്ത രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്.
പോലീസ് പിടിയിലായ ശേഷവും താൻ കാരണം സുഹൃത്ത് മരിച്ച വിവരം പ്രതിയായ രാമു അറിഞ്ഞിരുന്നില്ല. താൻ ചെറിയൊരു പരിക്ക് മാത്രമാണ് ഉണ്ടാക്കിയതെന്നും അതുകൊണ്ടൊന്നും പരശുറാം മരിക്കില്ലെന്നുമായിരുന്നു രാമു പോലീസിനോട് പറഞ്ഞത്. വഴക്കിന് ശേഷം രണ്ടു ദിവസമായിട്ടും പരശുറാമിനെ കാണാതിരുന്നതിനെ തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോൾ അത് പൂട്ടിയിരിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഒരു സാധാരണ സുഹൃദ് വഴക്ക് മാത്രമാണിതെന്ന ധാരണയിലായിരുന്നു പ്രതി അതുവരെ കഴിഞ്ഞിരുന്നത്. എന്നാൽ കനത്ത രക്തസ്രാവവും ആന്തരികാവയവങ്ങൾക്കേറ്റ പരിക്കുമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കേസിൽ മറാത്തിഹള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
