ബെംഗളൂരു: സ്ലീപ്പർ കോച്ച് ബസിൽ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങൾ കവർന്നു. മന്ത്രാലയയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിലാണ് മോഷണം, വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനായി കൊപ്പൽ പ്രാന്തപ്രദേശത്തെ ഹൈവേയോരത്തുള്ള ഹോട്ടലിന് മുന്നിൽ ബസ് നിർത്തിയപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ച നടന്നത്. മംഗളൂരു സ്വദേശികളായ മുഹമ്മദ്, ഇർഷാദ് എന്നിവരുടെ പക്കൽ നിന്നാണ് ആഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.
യൂണിസെഫ് ഗോൾഡ് കമ്പനിയുടേതെന്ന് കരുതപ്പെടുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പ്രാഥമിക അന്വേഷണമനുസരിച്ച് നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. പ്രതികളിൽ ഒരാൾ സിന്ദനൂരിൽ നിന്ന് ഇതേ ബസിൽ യാത്രക്കാരനായി കയറിയിരുന്നു. ഇയാളെ പിന്തുടർന്ന് മറ്റ് മൂന്ന് പേർ ബൊലേറോ വാഹനത്തിൽ ബസിനെ പിന്തുടരുകയായിരുന്നു.
ദേശീയപാത 63-ന് സമീപമുള്ള ‘തവ പഞ്ചാബ്’ ഹോട്ടലിന് മുന്നിൽ ബസ് നിർത്തിയ സമയം നോക്കിയാണ് പ്രതികൾ കൃത്യം നടത്തിയത്. ബസിനുള്ളിൽ മുഹമ്മദും ഇർഷാദും ഉറങ്ങിക്കിടക്കുന്ന സമയത്ത് ബാഗുമായി പ്രതികൾ കടന്നുകളയുകയായിരുന്നു.
ഹോട്ടലിന് മുന്നിലെ സിസിടിവി ക്യാമറകളിൽ കവർച്ചയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രതികൾ ബസിൽ കയറുന്നതും ബാഗുമായി പുറത്തിറങ്ങി കാത്തുനിന്ന വാഹനത്തിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങളുടെയും സഹയാത്രികരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇത്രയും വലിയ തുകയുടെ ആഭരണങ്ങൾ മതിയായ സുരക്ഷയില്ലാതെ ബസിൽ കൊണ്ടുപോയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ആഭരണങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും മുഹമ്മദ്, ഇർഷാദ് എന്നിവരിൽ നിന്ന് ശേഖരിച്ചുവരികയാണ്. പ്രതികൾക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]