ബെംഗളൂരു ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ടോൾ പ്ലാസകളിലെ ബൂം ബാരിയറുകൾ (വാഹനങ്ങൾ തടയുന്ന ഗേറ്റ്) ഒഴിവാക്കിയുള്ള മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഇഎഫ്) സംവിധാനം ദക്ഷിണേന്ത്യയിൽ ആദ്യമായി മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) നടപ്പാക്കും. റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ച റീഡറുകൾ വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിൽ ഘടിപ്പിച്ച ഫാസ്ടാഗ് സ്കാൻ ചെയ്തു പണം ഈടാക്കും.
നിർമിത ബുദ്ധി ക്യാമറകൾ (എഎൻപിആർ) ഉപയോഗിച്ചു വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഇതിനൊപ്പം സ്കാൻ ചെയ്യുന്നതോടെ ക്രമക്കേടുകൾ തടയാനാകും. ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സ്കാൻ ചെയ്യാനുള്ള കാലതാമസമാണു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. പുതിയ സംവിധാനത്തിൽ ഇതു പരിഹരിക്കുന്നതോടെ കാത്തുനിൽക്കാതെ വാഹനങ്ങൾക്കു കടന്നുപോകാം.
പുതിയ ടോൾ പിരിവിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗുജറാത്തിലെ ചോരായസി പ്ലാസയിൽ സമാന ടോൾ സംവിധാനം നടപ്പിലാക്കിയിരുന്നു. ദേശീയപാതകളിലെ ടോൾ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുന്നത്. സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം ടോൾ നൽകുന്ന ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്ത് സംവിധാനവും അധികം വൈകാതെ ദേശീയപാത അതോറിറ്റി നടപ്പിലാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]