ബെംഗളൂരു: നഗരത്തിൽ നിന്നും 7 മലയാളികളുള്‍പ്പെടെ 10 പേര്‍ 4 കോടി രൂപയുടെ ലഹരിമരുന്നുമായി പിടിയിൽ. ലഹരിമരുന്നിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.
ഇവരിൽ നിന്നും 3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, 500 ഗ്രാം ചരസ്, 500 ഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 10 കിലോ കഞ്ചാവ് തുടങ്ങിയവയും രണ്ടു കാറുകളും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തട്ടുണ്ട്.
അമൃതഹള്ളി ജക്കൂര്‍ റെയില്‍വേ ട്രാക്കിന് സമീപം ലഹരിമരുന്നു വില്‍ക്കാന്‍ ശ്രമിച്ച 4 പേരെയാണ് ആദ്യം പിടികൂടിയത്. പിന്നീടുള്ള ദിവസങ്ങളിലെ പരിശോധനയില്‍ കഗ്ഗാലിപുരയില്‍ നിന്ന് 5 പേരെയും സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരാളെയും പിടികൂടുകയായിരുന്നു.
നഗരത്തിലെ കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണു ഇവര്‍ വില്‍പന നടത്തിയിരുന്നതെന്നും ഇവര്‍ക്ക് ലഭിക്കുന്ന ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു.
