ബെംഗളൂരു: റഷ്യൻ വനിതയെയും കുട്ടികളെയും കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുട്ടികളുടെ പിതാവ് ഡ്രോർ ഗോൾഡ്സ്റ്റീൻ.
നിന കുട്ടിന (40) ഗോവ വിട്ടത് തന്നോട് പറയാതെയാണെന്ന് ഡ്രോർ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. എട്ടുവർഷം മുൻപ് ഗോവയിൽവച്ചാണ് നിനയെ ആദ്യമായി കണ്ടത്.
പിന്നാലെ പ്രണയത്തിലായി. ഇന്ത്യയിൽ ഏഴുമാസം ഒരുമിച്ചു കഴിഞ്ഞു. കുറേനാളുകൾ യുക്രെയ്നിലും ഒരുമിച്ചുണ്ടായിരുന്നെന്ന് ഡ്രോർ ഗോൾഡ്സ്റ്റീൻ പറഞ്ഞു.
‘‘കഴിഞ്ഞ നാലു വർഷമായി മക്കളായ പ്രേമ (6) അമ (5) എന്നിവരെ കാണാനായി ഇന്ത്യ സന്ദർശിക്കാറുണ്ടായിരുന്നു. കുറച്ചുമാസങ്ങൾക്കു മുൻപ് നിന എന്നോട് പറയാതെ ഗോവ വിടുകയായിരുന്നു.
അവർ എവിടെയാണെന്ന് അറിയില്ലായിരുന്നു. കാണാനില്ലെന്ന് പരാതിപ്പെട്ടിരുന്നു. പിന്നീടാണ് ഗോകർണയിൽ ഉണ്ടെന്നു വ്യക്തമായത്. ഞാൻ മക്കളെ കാണാൻ ചെന്നിരുന്നു.
അവർക്കൊപ്പം അധികം സമയം ചെലവിടാൻ എന്നെ നിന അനുവദിച്ചില്ല. എന്റെ മക്കളുമായി എനിക്കു അടുപ്പം വേണം. എല്ലാ മാസവും നല്ലൊരു തുക നിനയ്ക്കു നൽകിയിരുന്നു. അവർക്ക് ആവശ്യമുള്ളതെല്ലാം നൽകിയിരുന്നു.’’ – ഡ്രോർ പറഞ്ഞു.
നിന കുട്ടിനയ്‌ക്കൊപ്പം മക്കളുടെ കസ്റ്റഡി വേണമെന്നാണ് താൽപര്യമെന്ന് ഡ്രോർ ആവശ്യപ്പെട്ടു. ‘‘എന്റെ പെൺമക്കളോട് കുറച്ചുകൂടി അടുപ്പം വേണമെന്നാണ് ആഗ്രഹം. അവരുടെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെടുന്നു. അവരെ കാണാൻ താൽപര്യമുണ്ട്.
അവരുടെ പിതാവായി അവരുമായി അടുക്കാൻ താൽപര്യമുണ്ട്’’ – വാർത്താ ഏജൻസിയായ പിടിഐയോട് ഡ്രോർ പറഞ്ഞു. നിനയെയും മക്കളെയും റഷ്യയിലേക്ക് ഡീപോർട്ട് ചെയ്യുന്നത് തടയാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും ഡ്രോർ പറഞ്ഞു.
നിനയെയും രണ്ടു പെൺകുട്ടികളെയും ജൂലൈ 9നാണ് ഗോകർണത്തിനു സമീപമുള്ള വനത്തിൽനിന്ന് കണ്ടെത്തിയത്.
2016ൽ ബിസിനസ് വീസയിലാണ് ഇവർ ഇന്ത്യയിൽ വന്നത്. ഗോവയിലെയും ഗോകർണത്തെയും വിനോദസഞ്ചാര, റസ്റ്ററന്റ് മേഖലകളിലാണ് ഇവർ ആദ്യം എത്തിയത്.
പിന്നീട് 2017ൽ വീസ കാലാവധി അവസാനിച്ചപ്പോൾ ഇന്ത്യയില്‍ത്തന്നെ തങ്ങാനാണ് ശ്രമിച്ചത്. 2018ൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചെങ്കിലും നേപ്പാളിലേക്ക് പോയ അവർ തിരിച്ച് ഇന്ത്യയിലെത്തി.
പിന്നീട് കർണാടകത്തിലെ വനമേഖലകളിലേക്കു അപ്രത്യക്ഷയായി. തിരിച്ചറിയപ്പെടുമെന്ന തോന്നലിലാണ് ഹോട്ടലുകളിലെ താമസം ഒഴിവാക്കി വനത്തിലെ താമസം തിരഞ്ഞെടുത്തതെന്നും പൊലീസ് പറഞ്ഞു.
ഇസ്രയേലി വ്യവസായിയാണ് പിതാവെന്ന് നിന കൗൺസിലർമാർ വഴി പൊലീസിനെ അറിയിക്കുകയായിരുന്നു. ബിസിനസ് വീസയിൽ ഇയാൾ ഇന്ത്യയിൽ ഉണ്ടെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]