ബെംഗളൂരു: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരെയുള്ള ബഹിഷ്‌കരണ തീരുമാനത്തിൽ നിന്ന് ബംഗളൂരുവിലെ ഹോട്ടൽ ഉടമകൾ താൽക്കാലികമായി പിന്മാറി. ഓഗസ്റ്റ് 31 വരെയാണ് സമരം നീട്ടിവെച്ചിരിക്കുന്നത്. കമ്പനികളുടെ ഉന്നത മേധാവികളുമായി ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചകളെ തുടർന്നാണ് ഈ തീരുമാനം. മുൻപ് പ്രഖ്യാപിച്ചിരുന്ന പ്രകാരം ഓഗസ്റ്റ് 15 മുതൽ സർവീസുകൾ നിർത്തിവെക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
സി.ഇ.ഒമാരുമായി നിർണായക ചർച്ച
സൊമാറ്റോ സി.ഇ.ഒ ആദിത്യ മംഗള, സ്വിഗ്ഗി സി.ഇ.ഒ രോഹിത് കപൂർ എന്നിവരുമായി അസോസിയേഷൻ പ്രതിനിധികൾ നേരിട്ട് കൂടിക്കാഴ്ച നടത്തി. ബാംഗ്ലൂർ ഹോട്ടൽ അസോസിയേഷൻ (BHA), നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI), കർണാടക സ്റ്റേറ്റ് ഹോട്ടൽ അസോസിയേഷൻ (KSHA), കർണാടക ബേക്കേഴ്‌സ് ആാൻഡ് സ്വീറ്റ് മേക്കേഴ്‌സ് അസോസിയേഷൻ (KBSA) എന്നിവയുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ഹോട്ടലുടമകൾ ഉന്നയിച്ച ചില ആവശ്യങ്ങൾ കമ്പനികൾ അംഗീകരിക്കുകയും ബാക്കി വിഷയങ്ങളിൽ ആഭ്യന്തര ചർച്ചകൾ നടത്തി തീരുമാനമെടുക്കാൻ സമയം ആവശ്യപ്പെടുകയും ചെയ്തു.
പ്രധാന ആവശ്യങ്ങൾ
ഹോട്ടലുടമകളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഓഫറുകളോ പ്രൊമോഷനുകളോ നടപ്പാക്കരുത്, പരസ്പരം സമ്മതിച്ച കമ്മീഷനും നിയമപരമായ ചാർജുകളും മാത്രം ഈടാക്കുക, ജി.എസ്.ടി തുക ഒഴിവാക്കി ഭക്ഷണ വിലയ്ക്ക് മാത്രം സർവീസ് ചാർജ് ഈടാക്കുക, പ്രൊമോഷണൽ കരാറുകൾ സ്വയം പുതുക്കാതിരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ ലോങ് ഡിസ്റ്റൻസ് ചാർജ്, പേയ്‌മെന്റ് കളക്ഷൻ ചാർജ്, സ്വഗ്ഗി വൺ ഫീ, റെസ്റ്റോറന്റ് സ്‌പോൺസേർഡ് ക്യാൻസലേഷൻ ചാർജ്, ബോൾട്ട് ഫീ തുടങ്ങിയ അനാവശ്യ സർവീസ് ചാർജുകൾ ഒഴിവാക്കണമെന്നും ഹോട്ടലുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാവി തീരുമാനം ഓഗസ്റ്റ് അവസാനം
പ്രശ്നങ്ങൾ പരിഹരിക്കാൻ ഹോട്ടലുടമകൾക്കായി മാസത്തിലൊരിക്കൽ പോയിന്റ് ഓഫ് കോൺടാക്ട് (POC) സന്ദർശനം നടത്താനും പരാതികൾ പരിഹരിക്കാൻ വെള്ളിയാഴ്ചകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കാനും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറോടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാമെന്ന് സൊമാറ്റോ സി.ഇ.ഒ ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ ഓഗസ്റ്റ് 15-ലെ പണിമുടക്ക് ഒഴിവാക്കിയെങ്കിലും, ഓഗസ്റ്റ് അവസാനത്തോടെ കമ്പനികൾ സ്വീകരിക്കുന്ന നിലപാടുകൾ വിലയിരുത്തി മാത്രമായിരിക്കും അസോസിയേഷൻ തുടർനടപടികൾ സ്വീകരിക്കുക.
