ബെംഗളൂരു: നഗരത്തിലെ നന്ദിനി ലേഔട്ടിലും ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപവും ഉണ്ടായ തീപിടുത്തങ്ങളിൽ വൻ നാശനഷ്ടങ്ങൾ. നന്ദിനി ലേഔട്ടിലെ രാജ്കുമാർ മെമ്മോറിയലിന് സമീപമുള്ള ബാനർ ഗോഡൗണിലുണ്ടായ തീപിടുത്തം വലിയൊരു ദുരന്തത്തിന് തൊട്ടരികിലെത്തിയാണ് ഒഴിവായത്. ഗോഡൗണിൽ പടർന്ന തീ തൊട്ടടുത്തുള്ള നാല് നിലകളുള്ള പേയിംഗ് ഗസ്റ്റ് (പിജി) കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന അമ്പതോളം യുവതികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും ചിലർ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവൻ രക്ഷിക്കുകയും ചെയ്തു.
ജാർഖണ്ഡ്, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളാണ് ഈ പിജിയിൽ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട് യുവതികൾ നിലവിളിച്ച് പുറത്തേക്ക് വരുന്നതും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. അപകടത്തെത്തുടർന്ന് പിജി ഉടമകൾ കെട്ടിടം താൽക്കാലികമായി പൂട്ടുകയും താമസക്കാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. നന്ദിനി ലേഔട്ട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപമുള്ള ഖാദർ കൊമേഴ്‌സ്യൽ കെട്ടിടത്തിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. വൈകുന്നേരം 5:20-ഓടെ താഴത്തെ നിലയിലുള്ള മൊബൈൽ ഷോപ്പിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ കെട്ടിടം മുഴുവൻ പടരുകയും ഹാർഡ്‌വെയർ കടയുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. കിലോമീറ്ററുകളോളം ദൂരത്തിൽ കറുത്ത പുക ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]