ബെഹ്‌സെറ്റ് രോഗം: ബെംഗളൂരുവിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ 15-കാരിക്ക് പുനർജന്മം

ബെംഗളൂരു: മരണത്തെ മുഖാമുഖം കണ്ട അത്യപൂർവമായ വാസ്കുലർ അടിയന്തര സാഹചര്യത്തിൽ നിന്ന് 15 വയസ്സുകാരിക്ക് രക്ഷപ്പെടൽ. ശരീരത്തിലെ പ്രധാന ധമനിയായ അയോർട്ടയിൽ ഉണ്ടായ വീക്കം (Aneurysm) ബെംഗളൂരു നാരായണ ഹെൽത്ത് സിറ്റിയിലെ വിദഗ്ധ ഡോക്ടർമാർ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി പരിഹരിച്ചു. ‘ബെഹ്‌സെറ്റ്’ (Behçet’s Disease) എന്ന അപൂർവ രോഗാവസ്ഥയെത്തുടർന്നാണ് പെൺകുട്ടിയുടെ നില ഗുരുതരമായത്.

2018 മുതൽ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്ന ഈ സ്വയംപ്രതിരോധ രോഗത്തിന് ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. രക്തം വിതരണം ചെയ്യുന്ന പ്രധാന ധമനിയായ അയോർട്ടയിൽ അഞ്ച് സെന്റിമീറ്ററോളം വലിപ്പത്തിൽ വീക്കം രൂപപ്പെടുകയും ഇത് പൊട്ടി ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ടാവുകയും ചെയ്തതോടെയാണ് ശസ്ത്രക്രിയ അനിവാര്യമായത്. ജനുവരി 10-നായിരുന്നു ശസ്ത്രക്രിയ നടന്നത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

സ്വന്തം പ്രതിരോധസംവിധാനം രക്തക്കുഴലുകളെത്തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് ബെഹ്‌സെറ്റ് രോഗമെന്ന് നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലെ സീനിയർ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. വരുൺ ഷെട്ടി പറഞ്ഞു. വായയിലുണ്ടാകുന്ന പുണ്ണുകൾ, കണ്ണ്, ചർമ്മം എന്നിവയെയാണ് സാധാരണയായി ഇത് ബാധിക്കാറുള്ളതെങ്കിലും, അപൂർവമായി അയോർട്ടയെ ബാധിക്കുന്നത് ജീവന് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മറ്റൊരു ആശുപത്രിയിൽ സ്റ്റെന്റ് സ്ഥാപിച്ചെങ്കിലും പെൺകുട്ടിയുടെ നില വഷളാവുകയായിരുന്നു. കഠിനമായ നടുവേദനയും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും തുടർന്നതോടെയാണ് കുട്ടിയെ നാരായണ ഹെൽത്തിൽ പ്രവേശിപ്പിച്ചത്. പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രവർത്തനം നിയന്ത്രിക്കാൻ റുമാറ്റോളജി വിഭാഗത്തിന്റെ സഹായത്തോടെ പ്രത്യേക ചികിത്സ നൽകി രോഗിയെ സ്ഥിരപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. പഴയ സ്റ്റെന്റ് നീക്കം ചെയ്ത് തകരാറിലായ അയോർട്ടയുടെ ഭാഗം ഗ്രാഫ്റ്റ് ഉപയോഗിച്ച് പുനഃസ്ഥാപിച്ചു. വൃക്കകളിലേക്കുള്ള ധമനികളും ഈ ഘട്ടത്തിൽ പുനർനിർമ്മിച്ചു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയായി മടങ്ങി. ലോകമെമ്പാടും ബെഹ്‌സെറ്റ് രോഗവുമായി ബന്ധപ്പെട്ട ഇത്തരം ശസ്ത്രക്രിയകൾ അമ്പതിൽ താഴെ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന് ഡോ. ഷെട്ടി ചൂണ്ടിക്കാട്ടി. വിട്ടുമാറാത്ത നടുവേദന, വയറുവേദന, ഹീമോഗ്ലോബിൻ പെട്ടെന്ന് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts