ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ യുവതിയെ നഗ്നമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂടുതൽ ദുരൂഹതയിലേക്ക്. ജാർഖണ്ഡ് സ്വദേശിനിയായ പൂജ ദത്തയുടെ മരണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. യുവതി താമസിച്ചിരുന്ന വീടിന്റെ അവസ്ഥയും പരിസരവും കണ്ട പോലീസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നിരിക്കുകയാണ്. മരണത്തിന് പിന്നിൽ കടുത്ത മാനസിക സംഘർഷമാണോ അതോ മറ്റ് അസ്വാഭാവിക കാരണങ്ങളാണോ എന്നതിലേക്ക് പോലീസ് അന്വേഷണം നീളുന്നു.
പൂജ താമസിച്ചിരുന്ന ചെറിയ മുറിക്കുള്ളിൽ പഴയ പേപ്പറുകളും മാലിന്യങ്ങളും കുമിഞ്ഞുകൂടിക്കിടക്കുന്ന നിലയിലായിരുന്നു. വീടിന്റെ ചുമരുകൾ നിറയെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കുറിപ്പുകളും വിചിത്രമായ ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ഏകദേശം ആറോളം വലിയ കെട്ടുകളിൽ പഴയ പേപ്പറുകൾ മുറിക്കുള്ളിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ താമസിക്കുന്ന പൂജയ്ക്ക് ചില മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. യുവതി റോഡിലൂടെ ഒറ്റയ്ക്ക് ലക്ഷ്യമില്ലാതെ നടക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞുകിടന്ന വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് വീട്ടുടമസ്ഥൻ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് അർദ്ധമായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പൂജയുടെ വീട്ടിൽ ഒരു യുവാവ് സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നും അയാളുടെ ബൈക്ക് വീടിന് മുന്നിൽ കാണാറുണ്ടായിരുന്നുവെന്നും വീട്ടുടമ അറിയിച്ചു. നിലവിൽ പൂജയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് കോൾ റെക്കോർഡുകൾ (CDR) ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]