ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ

ബെംഗളൂരു: വനമേഖലകളിലെ ട്രെക്കിങ്ങിനിടെ സഞ്ചാരികൾ അപകടത്തിൽപ്പെടുന്നതും വഴിതെറ്റുന്നതും പതിവായതോടെ കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. വനം വകുപ്പിന് കീഴിലുള്ള ട്രെക്കിങ് പാതകൾക്കായി പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രഖ്യാപിച്ചു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒട്ടേറെ മാറ്റങ്ങളാണ് പുതിയ പരിഷ്കാരത്തിലൂടെ നടപ്പിലാക്കുന്നത്.

പുതിയ നിയമപ്രകാരം പത്തുപേരടങ്ങുന്ന ഓരോ സംഘത്തിനും ഒരു വനം വകുപ്പ് ഗൈഡിന്റെ (Nature Guide) സേവനം നിർബന്ധമാക്കിയിട്ടുണ്ട്. ഒറ്റയ്ക്കാണ് ട്രെക്കിങ്ങിന് എത്തുന്നതെങ്കിലും വകുപ്പ് ഗൈഡിനെ വിട്ടുനൽകും. ഒരു ദിവസം പരമാവധി 150 പേർക്ക് മാത്രമേ ഒരു റൂട്ടിൽ ട്രെക്കിങ്ങിന് അനുമതി നൽകൂ. ട്രെക്കിങ്ങിനായി പോകുന്നവർ വനം വകുപ്പിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതും അനിവാര്യമാണ്.

  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

അടുത്തിടെ കുടഗിലെ തടിയൻ‌ടമോൾ മലനിരകളിൽ പെൺകുട്ടി വഴിതെറ്റി നാലുദിവസത്തോളം വനത്തിൽ കുടുങ്ങിയതും, ചിക്കമഗളൂരുവിലെ ചന്ദ്രദ്രോണ ഹില്ലിൽ ട്രെക്കിങ്ങിനിടെ കാണാതായ 15 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതും കണക്കിലെടുത്താണ് അടിയന്തര നടപടി. സുരക്ഷയുടെ ഭാഗമായി ഗൈഡുമാരുടെ കൈവശം ജിപിഎസ് സംവിധാനമുള്ള വാക്കിടോക്കികൾ ഉണ്ടായിരിക്കും. കൂടാതെ ഓരോ സഞ്ചാരിയും ഫോണിൽ നിർബന്ധമായും ട്രാക്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. പ്രായപൂർത്തിയാകാത്തവർക്ക് ട്രെക്കിങ്ങിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്.

സഞ്ചാരികൾക്കായി ബേസ് ക്യാമ്പുകളിൽ ശുദ്ധജലം, ശൗചാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, റൂട്ട് മാപ്പുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വകുപ്പ് ഒരുക്കും. യാത്ര തുടങ്ങുന്നതിന് മുൻപ് റൂട്ടിന്റെ ദൈർഘ്യം, കാട്ടുമൃഗങ്ങളെ നേരിടേണ്ട രീതി എന്നിവയെക്കുറിച്ച് ഗൈഡ് വിശദീകരണം നൽകും. ഓരോ മുപ്പത് മിനിറ്റിലും ഗൈഡ് ബേസ് ക്യാമ്പുമായി ആശയവിനിമയം നടത്തണം. ഒരു മണിക്കൂർ നേരത്തേക്ക് ഗൈഡുമായി ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ ഉടൻ തിരച്ചിൽ ആരംഭിക്കാനും നിർദ്ദേശമുണ്ട്.

  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു

വനത്തിനുള്ളിൽ പ്ലാസ്റ്റിക് കവറുകൾ, മാരകായുധങ്ങൾ, ലോഹവസ്തുക്കൾ, വലിയ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്നത് നിരോധിച്ചു. കാടിനുള്ളിൽ തീയിടാനും അനുവദിക്കില്ല. വനത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ ജീവന് സുരക്ഷയൊരുക്കുകയുമാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us