ബെംഗളൂരു : ലഹരിക്കേസ് പ്രതികൾക്കെതിരേ ബുൾഡോസർ നടപടിക്ക് മടിക്കില്ലെന്ന കർണാടക സർക്കാർ മുന്നറിയിപ്പിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം.
ഉത്തർപ്രദേശ് സർക്കാരിന്റെ നിയമവിരുദ്ധ പാതയിലേക്ക് കോൺഗ്രസ് സർക്കാർ താഴരുതെന്ന് ചിദംബരം മുന്നറിയിപ്പുനൽകി.
എക്സിൽ കുറിച്ച സന്ദേശത്തിലാണ് അദ്ദേഹം സിദ്ധരാമയ്യ സർക്കാരിന് താക്കീതുനൽകിയത്. നടപടികൾ പാലിക്കാതെ വീടുകൾ തകർക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
വീടുകൾ തകർക്കുന്നത് കുടുംബത്തിലെ മറ്റംഗങ്ങളുടെ മൗലികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിൽ നടപ്പാക്കിയ ബുൾഡോസർ നീതി തെറ്റും നിയമവിരുദ്ധവും അന്യായവുമാണെന്നാണ് കോൺഗ്രസിന്റെ വീക്ഷണമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ലഹരിക്കടത്തുകാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പറഞ്ഞത്.
സംസ്ഥാനത്ത് ലഹരിക്കടത്ത് വർധിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പരമേശ്വര ഇക്കാര്യം വ്യക്തമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

