ബെംഗളൂരു : ഭർത്താവിൽനിന്നോ ഭർത്താവിന്റെ ബന്ധുക്കളിൽനിന്നോ ഭാര്യയുടെ നേർക്കുണ്ടാകുന്ന ക്രൂരതയ്ക്കെതിരായ നിയമം ലിവ്-ഇൻ പാർട്ണർ ബന്ധത്തിലുൾപ്പെടെ ബാധകമാണെന്ന് കർണാടക ഹൈക്കോടതി വിധിച്ചു.
അസാധുവായതോ അസാധുവാക്കാവുന്നതോ ആയ വിവാഹബന്ധത്തിലും വിവാഹത്തിന് സമാനമായ ലിവ്-ഇൻ പാർട്ണർ ബന്ധത്തിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് ബാധകമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റേതാണ് ഉത്തരവ്.
ഭർത്താവ് എന്ന പദം നിയമസാധുതയുള്ള വിവാഹങ്ങളിൽമാത്രം ഒതുങ്ങുന്നതല്ലെന്ന് കോടതി പറഞ്ഞു. വിവാഹം സാധുവായാലും അസാധുവായാലും വിവാഹിതരായ പുരുഷന്മാരെയും ലിവ്-ഇൻ ബന്ധങ്ങളിലെ പങ്കാളികളെയും ഇത് ഉൾക്കൊള്ളുന്നതായും വ്യക്തമാക്കി. ശിവമോഗയിലെ ഒരു ഡോക്ടറും കുടുംബവും സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് വിധി.
സ്ത്രീധനപീഡനം ആരോപിച്ച് ഡോക്ടറുടെ പങ്കാളി നൽകിയ കേസിലെ നടപടികളെ ചോദ്യംചെയ്തായിരുന്നു ഹർജി. 2010-ൽ ഡോക്ടറെ വിവാഹംചെയ്ത് അദ്ദേഹത്തോടൊപ്പം ബെംഗളൂരുവിൽ താമസിച്ചുവരുകയായിരുന്നെന്നായിരുന്നു സ്ത്രീ പരാതിയിൽ പറഞ്ഞത്.
2016-ൽ ഡോക്ടറുടെ മുൻവിവാഹത്തെ ചോദ്യംചെയ്തതിന് തന്നെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിച്ചു. എന്നാൽ, പരാതിക്കാരിയുമായുണ്ടായിരുന്നത് ലിവ്-ഇൻ ബന്ധം മാത്രമായിരുന്നെന്നും 498 എ വകുപ്പ് ബാധകമല്ലെന്നുമാണ് ഡോക്ടർ ഹൈക്കോടതിയിൽ വാദിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]