ബെംഗളൂരു : മലയാളികളുടെ ഇഷ്ട സാഹസവിനോദസഞ്ചാരകേന്ദ്രമായ കുദ്രെമുഖ് ദേശീയോദ്യാനത്തിലെ ട്രക്കിങ് കേന്ദ്രത്തിലേക്ക് സഞ്ചാരവിലക്ക്.
ദേശീയോദ്യാനത്തിലെ കെരെക്കെട്ട് വന്യജീവി ശ്രേണിയിൽവരുന്ന പ്രശസ്തമായ വലിയുഞ്ച, നരസിംഹ പർവത ട്രക്കിങ് റൂട്ടുകളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്.
പ്രദേശത്ത് ആനകളുടെ എണ്ണവും സഞ്ചാരവും വർധിച്ചതിനാലാണ് നടപടി. ആദ്യഘട്ടത്തിൽ ബുധനാഴ്ചവരെയാണ് വിലക്ക്. ആനകൾ കാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ വിലക്ക് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്ന് അധികൃതർ അറിയിച്ചു.
വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇരു ട്രക്കിങ് പാതകളും പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്.
നരസിംഹപർവത കൊടുമുടിയിൽനിന്നുള്ള പശ്ചിമഘട്ടത്തിന്റെ കാഴ്ച പ്രധാന ആകർഷണമാണ്. അതിനാൽ, കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെപ്പേർ ഇവിടെ കാഴ്ചകൾ കാണാനെത്താറുണ്ട്. എന്നാൽ, കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്നാണ് വനംവകുപ്പ് തീരുമാനം കൈക്കൊണ്ടത്.
കടുവ ആക്രമണത്തെ തുടർന്ന് ബന്ദിപ്പുർ, നാഗർഹോളെ വന്യജീവിസങ്കേതത്തിലെ ടൂറിസം സഫാരികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം ബെംഗളൂരുവിലെ ബെന്നാർഘട്ട ദേശീയോദ്യാനത്തിലെ സഫാരി ബസിനുനേരേയുണ്ടായ പുള്ളിപ്പുലി ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്നാണ് കുദ്രെമുഖിലെ ട്രക്കിങ് കേന്ദ്രത്തിലും വനംവകുപ്പ് മുൻകരുതൽ നടപടി സ്വീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]