ബെംഗളൂരു : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ അജ്ഞാതസംഘം ബെംഗളൂരുവിലെ ഐടി ജീവനക്കാരിയിൽനിന്ന് തട്ടിയെടുത്തത് 32 കോടി രൂപ. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ ലഭിച്ചെന്ന പേരിൽ ഒരുവർഷം മുൻപുവന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) നടപടിയാണെന്ന് ബോധ്യപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന 57-കാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയെന്നായിരുന്നു സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം പറഞ്ഞത്.
മകന്റെ വിവാഹം അടുത്തുവരുന്നതിനാൽ അനാവശ്യമായി കേസുകൾ വേണ്ടെന്നുകരുതി താൻ സംഘത്തിന്റെ നിർദേശങ്ങൾ അനുസരിച്ചെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
സ്വത്ത് ആർബിഐക്ക് മുൻപാകെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞിടയ്ക്ക് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ നിർദേശിച്ചത്.
കുറച്ചുദിവസം ഡിജിറ്റൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചു. പരിശോധനകൾക്കുശേഷം പണം തിരികെ നൽകുമെന്നാണ് പറഞ്ഞിരുന്നത്. 187 ബാങ്ക് ഇടപാടുകളിലൂടെയായിരുന്നു 31.83 കോടി രൂപ കൈമാറിയത്. ബാങ്കിൽ നിക്ഷേപിച്ചിരുന്ന സമ്പാദ്യം മുഴുവൻ പരിശോധനയ്ക്കാണെന്ന് വിശ്വസിച്ചുനൽകുകയായിരുന്നു.
പണം തിരികെ ലഭിക്കാതെവന്നതോടെയാണ് സൈബർ പോലീസിൽ പരാതി നൽകിയത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ രാജ്യത്ത് ഒരാൾക്ക് ഇത്രയും വലിയ തുക നഷ്ടമാകുന്നത് ആദ്യമായാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.