ബെംഗളൂരു : ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ സിനിമാ നിർമാതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു.
ശ്രീലങ്കയിലായിരുന്ന അരവിന്ദ് റെഡ്ഡി മടങ്ങിവരുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ബെംഗളൂരു സ്വദേശിനിയായ നടിയാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയത്. ബിസിനസ് സ്ഥാപനമായ എവിആർ ഗ്രൂപ്പിന്റെ ഉടമയാണ് അരവിന്ദ് റെഡ്ഡി. നടനും ക്രിക്കറ്റ് താരവുമാണ്. ക്രിക്കറ്റ് ടീമായ ബെല്ലാരി ടസ്‌കേഴ്‌സിന്റെ മുൻ ക്യാപ്റ്റനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടിക്ക് ശ്രീലങ്കയിൽ പോയി മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. ഗോവിന്ദരാജ നഗർ പോലീസാണ് ഇയാളുടെപേരിൽ കേസെടുത്തത്.
2021-ൽ ശ്രീലങ്കയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ ക്ഷണിച്ചാണ് നടിയുമായി ഇയാൾ ബന്ധമുണ്ടാക്കിയത്. വ്യക്തിപരമായ കാര്യങ്ങളിൽ ഇയാൾ ഇടപെടാൻ തുടങ്ങിയതോടെ 2023-ൽ നടി ഈ ബന്ധത്തിൽനിന്ന് പിൻമാറി. ഇതോടെ, ഇയാൾ തന്നെ പിൻതുടരാനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങിയെന്ന് നടി പരാതിയിൽ പറഞ്ഞു.
ഇയാളുടെ പീഡനം സഹിക്കാനാവാതെ 2024-ൽ നടി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകൾ കഴിച്ച നടിയെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ഇയാൾ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈൻ വഴി പ്രചരിപ്പിച്ചെന്നും ഇവർ പരാതിയിൽ പറയുന്നു. പീഡനത്തിന് മറ്റൊരു നടിയുടെ സഹായം തേടിയതായും ഇവർ ആരോപിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.