ബെംഗളൂരു: ചിക്കമഗളൂരുവിൽ കർഷകരായ സഹോദരങ്ങളെ ചവിട്ടിക്കൊന്ന കാട്ടാനയെ വനംവകുപ്പ് പ്രത്യേകദൗത്യത്തിലൂടെ പിടികൂടി.
ഞായറാഴ്ച വൈകീട്ടാണ് പരിശീലനംലഭിച്ച അഞ്ച് ആനകളും നൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരുംചേർന്ന് ഏറെ പരിശ്രമിച്ച് ആനയെ പിടികൂടിയത്.
ഒക്ടോബർ 31-നാണ് കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ കെരേകട്ടെ റേഞ്ചിൽ ഉമേഷ്, ഹരീഷ് ഷെട്ടി എന്നീ കർഷകരായ സഹോദരങ്ങളെ 40 വയസ്സുള്ള കാട്ടാന ചവിട്ടി ക്കൊന്നത്.
തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ വനംവകുപ്പിനെതിരേ ജനരോഷം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് ആനയെ പിടികൂടാൻ ഞായറാഴ്ച രാവിലെ വനംവകുപ്പ് ദൗത്യം ആരംഭിച്ചത്.
മണിക്കൂറുകൾക്കകം വൈകീട്ട് ചിക്കമഗളൂരുവിലെ ഭഗവതി നേച്ചർ ക്യാമ്പിന് സമീപം ആനയെ കണ്ടെത്തി. മൃഗഡോക്ടർമാർ ആനയെ മയക്കുമരുന്ന് കുത്തി മയക്കി.
ശാന്തമാക്കിയ ആനയെ പരിശീലനം ലഭിച്ച അഞ്ച് ആനകളുടെ സഹായത്തോടെ ഒരു ട്രക്കിൽ കയറ്റി ദൊഡ്ഡ ഹരാവെ ആന ക്യാമ്പിലേക്ക് മാറ്റി.
ബന്ദിപ്പുർ പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൂന്ന് കടുവകളെ പിടികൂടാൻ നാല് സംഘമായി തിരിഞ്ഞുള്ള വനംവകുപ്പിന്റെ ദൗത്യം തുടരുകയാണ്.
ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലെ മൊളേയുരു ഡിവിഷനു കീഴിലുള്ള ഹെഡിയാല ഫോറസ്റ്റ് റേഞ്ചിൽ ഞായറാഴ്ചയാണ് ദൗത്യം ആരംഭിച്ചത്.
ഇതിന് മറ്റ് ജില്ലകളിൽനിന്നായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്. ബന്ദിപ്പുർ സരഗൂർ താലൂക്കിൽ രണ്ടാഴ്ചക്കിടെ കടുവകളുടെ അക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.