ബെംഗളൂരു : കർണാടക സർക്കാർ രണ്ടരവർഷം തികയ്ക്കുന്ന നവംബറിനുശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
സർക്കാർ രണ്ടരവർഷം തികയ്ക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഡി.കെ.ശിവകുമാറിന് കൈമാറിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് പ്രസ്താവന.
മുഖ്യമന്ത്രിസ്ഥാനത്ത് താൻ അഞ്ചുവർഷവും തികയ്ക്കുമെന്ന് സിദ്ധരാമയ്യ അടുത്തിടെ പല തവണ പറഞ്ഞിരുന്നു. പുനഃസംഘടനയിൽ മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല.
മന്ത്രിസഭാ പുനഃസംഘടനക്ക് നടപടിയെടുക്കണമെന്ന് നാലുമാസം മുൻപ് പാർട്ടി ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി സിദ്ധരാമയ്യ വെളിപ്പെടുത്തി.
പക്ഷേ, സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന നവംബറിന് ശേഷം നടത്താമെന്ന് താൻ നിർദേശിക്കുകയായിരുന്നെന്നും വ്യക്തമാക്കി.
രണ്ടര വർഷമെന്ന നാഴികക്കല്ല് പൂർത്തിയാക്കിയാലുടൻ ഹൈക്കമാൻഡുമായി ചർച്ച നടത്തി നടപടികളിലേക്ക് കടക്കും. നവംബർ 16-ന് സിദ്ധരാമയ്യ ഡൽഹി സന്ദർശിക്കുന്നുണ്ട്.
ഇത് കപിൽ സിബലിന്റെ പുസ്തകപ്രകാശനത്തിൽ സംബന്ധിക്കാനാണെന്നും സിദ്ധരാമയ്യ പറഞ്ഞു. അപ്പോൾ പാർട്ടി ദേശീയ നേതാക്കളെയും കാണും. നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബറിൽ നടന്നേക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]