ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ് നടത്തി. ഇതിൽ 83 ലക്ഷംരൂപ അടക്കം നാലുകോടിയോളം വിലമതിക്കുന്ന സ്വത്തുകളും രേഖകളും പിടിച്ചെടുത്തു. ബെംഗളൂരു, കലബുറഗി, ബീദർ, ബാഗൽക്കോട്ട്, ചിത്രദുർഗ, ദാവണഗരെ, ഹാസൻ, ഹാവേരി തുടങ്ങിയ ഇടങ്ങളിലായി 12 ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു പരിശോധന.
ബെംഗളൂരുവിൽ മല്ലസാന്ദ്ര ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ജി. മഞ്ജുനാഥ്, കർണാടക ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ ഡയറക്ടർ വി. സുമംഗല, ബെംഗളൂരു മെട്രോ സ്ഥലമേറ്റെടുപ്പ് സർവേയർ എൻ.കെ. ഗംഗാമാരി ഗൗഡ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
ബീദറിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ ദൂലപ്പഹോസലെയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 83 ലക്ഷംരൂപയും 160 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇയാൾ വരവിൽ കവിഞ്ഞ് 3.5 കോടിയോളംരൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ബാഗൽക്കോട്ട് അസി. എക്സിക്യുട്ടീവ് എൻജിനീയർ ചേതൻ മലാജിയുടെ വീട്ടിൽനിന്ന് അനധികൃതസ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഹാവേരിയിൽ റവന്യൂ ഇൻസ്പെക്ടർ അശോകിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽനിന്ന് സ്വർണം അടക്കം 1.35 കോടിയുടെ സ്വത്തുകൾ പിടിച്ചെത്തു.
ഹാവേരിയിൽത്തന്നെ താലൂക്ക് എക്സിക്യുട്ടീവ് ഓഫീസർ ബസവേശിന്റെ വീട്ടിൽനിന്ന് സ്വർണം ഉൾപ്പെടെ 1.67 കോടിയുടെ സ്വത്തുക്കളും കണ്ടെത്തി.
ഹാസനിൽ ആരോഗ്യവകുപ്പ് ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ജ്യോതി മേരി, ചിത്രദുർഗയിൽ കൃഷി അസി. ഡയറക്ടർ ചന്ദ്രകുമാർ, ഉഡുപ്പിയിൽ ആർടിഒ ലക്ഷ്മിനാരായണൻ, ദാവണഗരെയിൽ കെആർഡിഎൽ അസി. എക്സിക്യുട്ടീവ് എൻജിനിയർ ജഗദീശ് തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടന്നു. ഇവരിൽനിന്ന് വലിയതോതിൽ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.